'യു വിസ'യ്ക്കായി 'ഷൂട്ട്' ചെയ്ത കവർച്ചാ നാടകം; യുഎസിൽ 11 ഇന്ത്യക്കാർ പിടിയിൽ

പ്രതീകാത്മക ചിത്രം
ബോസ്റ്റൺ: അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ സഹായിക്കുന്ന 'യു വിസ' ലഭിക്കുന്നതിനായി വ്യാജ കവർച്ചാ നാടകം ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാർ പിടിയിലായി. വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. മസാച്യുസെറ്റ്സ്, കെന്റക്കി, മിസൗറി, ഒഹായോ എന്നിവിടങ്ങളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കും അന്വേഷണവുമായി സഹകരിക്കുന്നവർക്കും അമേരിക്ക നൽകുന്ന പ്രത്യേക വിസയാണ് 'യു വിസ'. ഇത് സ്വന്തമാക്കാനായി പ്രതികൾ മറ്റ് കടയുടമകൾക്ക് പണം നൽകി അവിടെ വെച്ച് കവർച്ചാ നാടകം സംഘടിപ്പിക്കുകയായിരുന്നു. ലിക്വർ ഷോപ്പുകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലെ ഉടമകളെ പണം നൽകി വശത്താക്കിയാണ് സംഘം ഈ തട്ടിപ്പിന് കളമൊരുക്കിയത്. ആറോളം വ്യാജ കവർച്ചകളാണ് പ്രതികൾ നടത്തിയത്.
കൃത്രിമ തോക്കുമായി ഒരാൾ കടയിൽ കയറി പണം കവരുന്നത് സിസിടിവിയിൽ കൃത്യമായി പതിയാൻ ഇവർ പ്രത്യേകം ശ്രദ്ധിച്ചു. പൊലീസിനെ വിവരമറിയിക്കാൻ മനഃപൂർവ്വം അഞ്ച് മിനിറ്റിലധികം വൈകിപ്പിക്കുകയും ചെയ്തിരുന്നു. തങ്ങൾ കുറ്റകൃത്യത്തിന് ഇരകളായവരാണെന്ന് വരുത്തിത്തീർക്കാനായിരുന്നു ഈ നീക്കം.
തട്ടിപ്പിൽ പങ്കെടുക്കുന്നതിനായി വിസ അപേക്ഷകർ തട്ടിപ്പുകാർക്ക് പണം നൽകിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ പണം പിന്നീട് കവർച്ചയ്ക്ക് സൗകര്യമൊരുക്കുന്ന കടയുടമകൾക്ക് വിതരണം ചെയ്യുകയായിരുന്നു. കുറ്റം തെളിയിക്കപ്പെട്ടാൽ പ്രതികൾക്ക് അഞ്ച് വർഷം വരെ തടവും രണ്ടര ലക്ഷം ഡോളർ പിഴയും ലഭിക്കാം. എഫ്‌ബിഐയും ഇമിഗ്രേഷൻ വിഭാഗവും സംയുക്തമായാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്.











0 comments