ഒമാൻ തീരത്ത് കപ്പൽ തകരാറിലായി; 11 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി

മസ്കത്ത് : ഒമാൻ തീരത്ത് മുങ്ങിയ ഇന്ത്യൻ പായ്ക്കപ്പലിലെ 11 ജീവനക്കാരെ രക്ഷപ്പെടുത്തി. മൂന്ന് ജീവനക്കാരെ കരയ്ക്കെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. കപ്പലിൽ 14 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നത്. ഇന്ത്യൻ നേവി, യുഎസ് നേവി, സമീപത്തുള്ള ചരക്കുകപ്പലുകൾ എന്നിവർ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.
ഒമാൻ തീരത്ത് വെച്ച് എൻജിൻ തകരാറിലായ 'വിരാട് 1' എന്ന കപ്പലാണ് അപകടത്തിൽപ്പെട്ടത്. റാസ് അൽ ഹാദിൽ നിന്ന് 80 നോട്ടിക്കൽ മൈൽ കിഴക്ക് മാറിയാണ് അപകടം നടന്നത്. യുഎസ് നേവിയാണ് കപ്പൻ മുങ്ങിയ വിവരം അധികൃതരെ അറിയിച്ചത്. ലൈഫ് റാഫ്റ്റിലേക്ക് മാറിയ ജീവനക്കാരെ, ഒമാൻ അധികൃതരുടെ ഏകോപനത്തിൽ സമീപത്തുണ്ടായിരുന്ന 'എംവി ജബൽ അലി 9' എന്ന കപ്പലാണ് രക്ഷപ്പെടുത്തി ഉള്ളിലേക്ക് കയറ്റിയത്.
ശേഷിക്കുന്ന 3 പേരെക്കൂടി സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഗൾഫ് മേഖലയിൽ സമുദ്ര സുരക്ഷാ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ സംഭവം. കഴിഞ്ഞയാഴ്ച ഒമാൻ തീരത്ത് ഇന്ത്യൻ ജീവനക്കാരുള്ള മൂന്ന് കപ്പലുകൾക്ക് നേരെ യുഎസ് ആക്രമണം ഉണ്ടാവുകയും മൂന്ന് നാവികർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.









0 comments