print edition പാകിസ്ഥാനിൽ ട്രെയിനിനുനേരെ ചാവേറാക്രമണം; 24 മരണം

കറാച്ചി: പാകിസ്ഥാനിൽ സൈനിക ഉദ്യോഗസ്ഥരുമായി പോവുകയായിരുന്ന ട്രെയിനിനു നേരെയുണ്ടായ ചാവേറാക്രമണത്തിൽ 24 പേർ കൊല്ലപ്പെട്ടു. 70 പേർക്ക് പരിക്കേറ്റു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) ഉത്തരവാദിത്തം ഏറ്റെടുത്തു. ജാഫർ എക്സ്‌പ്രസിലേക്ക് ബന്ധിപ്പിക്കുന്ന ഷട്ടിൽ ട്രെയിൻ രാവിലെ എട്ടോടെ പടിഞ്ഞാറെ ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയിലെ ചമൻ ഫതക് സ്റ്റേഷനിലൂടെ കടന്നുപോകുന്പോൾ സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഇടിച്ചുകയറ്റുകയായിരുന്നു.
എൻജിനടക്കം മൂന്ന് കോച്ചുകൾ മറിഞ്ഞു. ഇൗദ് ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്ന സൈനിക ഉദ്യോഗസ്ഥരും കുടുബാംഗങ്ങളുമാണ് ട്രെയിനിലുണ്ടായിരുന്നത്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അനുശോചിച്ചു. പരിക്കേറ്റവരെ പരിചരിക്കുന്ന ആശുപത്രികളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.2025 മാർച്ചിൽ ജാഫർ എക്സ്‌പ്രസ് പിടിച്ചെടുക്കുകയും യാത്രക്കാരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. ബലൂചിസ്ഥാനിലെ ധാതുക്കൾ സർക്കാർ കൈക്കലാക്കുകയാണെന്നും പ്രാദേശികമായി ഗുണമില്ലെന്നും ആരോപിച്ചായിരുന്നു ആക്രമണം.











0 comments