കരാറിന് പിന്നാലെ വാക് പോര്, ആളുകളെ കൊന്നൊടുക്കി പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ഇസ്രയേലിനോട് ജെ ഡി വാൻസ്

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധികൾക്ക് കാരണം ഇസ്രയേലിന്റെ ഭാഗത്തുനിന്നുള്ള അവിശ്വാസമാണെന്ന് തുറന്നടിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. മേഖലയുടെ വിശ്വാസം നേടിയെടുക്കാൻ അമേരിക്കയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട വാൻസ് ഇസ്രയേലിന്റെ ഇപ്പോഴത്തെ നിലപാടുകൾ ആശങ്കാജനകമാണെന്നും അഭിപ്രായപ്പെട്ടു.
സമാധാന കരാറുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നിന്നും ഉയരുന്ന വിമർശനങ്ങളെ പാടേ തള്ളിക്കൊണ്ടായിരുന്നു വാൻസിന്റെ കടുത്ത പ്രതികരണം. ഇറാന്റെ മിസൈൽ-ആണവ പദ്ധതികളെ നിയന്ത്രിക്കുന്നതിൽ കരാർ പരാജയപ്പെട്ടുവെന്നും, ലബനനിലെ ഹിസ്ബുല്ലയ്‌ക്കെതിരായ യുദ്ധത്തിൽ ഇത് തിരിച്ചടിയാകുമെന്നുമുള്ള ഇസ്രയേലിന്റെയും പ്രതിപക്ഷത്തിന്റെയും വാദങ്ങൾക്ക് വൈസ് പ്രസിഡന്റ് ശക്തമായ പ്രതിരോധം തീർത്തു. സമാധാന ശ്രമങ്ങൾക്ക് ഇസ്രയേൽ തടസ്സം നിൽക്കരുതെന്നുള്ള വ്യക്തമായ സൂചനയാണ് ട്രംപ് പക്ഷത്തു നിന്ന് വാൻസ് നൽകുന്നത്. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണങ്ങൾ.
ശക്തിയും പരിമിതിയും ഓര്‍മ്മപ്പെടുത്തി
ഇസ്രയേൽ ഉപയോഗിക്കുന്ന പ്രതിരോധ ആയുധങ്ങളിൽ മൂന്നിൽ രണ്ടും നിർമിച്ചത് അമേരിക്കയാണെന്നും അതിന്റെ പണം നൽകിയത് അമേരിക്കൻ നികുതിദായകരാണെന്നും ഓർമപ്പെടുത്തി. തങ്ങളുടെ ഏറ്റവും വലിയ പ്രശ്നം യുഎസ് പ്രസിഡന്റാണെന്ന് ചിന്തിക്കുന്ന ഇസ്രയേലിലെ ആരെങ്കിലും ഉണ്ടെങ്കിൽ അവർ യാഥാർഥ്യം മനസ്സിലാക്കാൻ തയ്യാറാകണമെന്നും വാൻസ് മുന്നറിയിപ്പ് നൽകി.
ഇസ്രയേലിലെ നിലവിലെ ആശങ്കകൾ കേവലം അവിശ്വാസത്തിൽ നിന്ന് ഉണ്ടാകുന്നതാണെന്നും യാഥാർത്ഥ്യവുമായി അതിന് ബന്ധമില്ലെന്നും വാൻസ് കുറ്റപ്പെടുത്തി.
യുഎസ്-ഇറാൻ സമാധാനക്കരാറിനെ എതിർത്ത ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വീർ, ധനമന്ത്രി ബെസാലെൽ സ്മോട്രിച്ച് എന്നിവരെ ന്യൂയോർക്ക് ടൈംസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം നിശിതമായി വിമര്‍ശിച്ചിരുന്നു. ‘‘നിങ്ങളുടെ കൃത്യമായ നിർദേശം എന്താണ് ? നിങ്ങൾ 90 ലക്ഷം ജനങ്ങളുള്ള ഒരു ചെറിയ രാജ്യമാണ്. നിങ്ങളുടെ മുന്നിലുള്ള എല്ലാ ദേശീയ സുരക്ഷാപ്രശ്നങ്ങളും ആളുകളെ കൊന്നൊടുക്കി പരിഹരിക്കാമെന്ന് കരുതരുത്’’ എന്നുവരെ വാൻസ് തുറന്നടിച്ചു.
‘‘ഒന്നാമതായി, നിലവിൽ ഇസ്രയേലിനോട് അനുഭാവം പുലർത്തുന്ന ലോകത്തിലെ ഒരേയൊരു രാഷ്ട്രത്തലവൻ ഡോണൾഡ് ട്രംപ് മാത്രമാണ്. ഞാൻ ഇസ്രയേൽ കാബിനറ്റിലെ ഒരു അംഗമായിരുന്നെങ്കിൽ, ലോകത്ത് എനിക്ക് അവശേഷിക്കുന്ന ഒരേയൊരു ശക്തനായ സഖ്യകക്ഷിയെ ഇത്തരത്തിൽ വാക്കുകളാൽ ആക്രമിക്കാൻ മുതിരില്ലായിരുന്നു’’ എന്നും ജെ ഡി വാൻസ് പ്രതികരിച്ചു.
സമാധാന കരാര്‍ നിലവിൽ വന്നതോടെ ഇസ്രയേൽ അമേരിക്ക നയതന്ത്ര ബന്ധങ്ങളിലെ വിടവ് വര്‍ധിക്കുന്ന സാഹചര്യമാണ്. എന്നാൽ ഈ യുദ്ധം തന്നെ ഇരു രാജ്യങ്ങളും ചേര്‍ന്ന് തുടങ്ങി വെച്ചത് എന്തിനായിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു. നൂറുദിവസത്തിൽ അധികം ലോക രാജ്യങ്ങളെ പ്രതിസന്ധിയിൽ അകപ്പെടുത്തി. വിലക്കയറ്റത്തിന്റെ രൂപത്തിൽ അടുക്കളകളിൽ വരെ എത്തി. ആയിരകണക്കിന് മനുഷ്യരെ കൊലപ്പെടുത്തി.










0 comments