സ്നാപ്ചാറ്റിലൂടെ പ്രണയം, കാമുകിയെ കാണാന്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി യുവാവ് ; സുരക്ഷിതനായി മടക്കി അയച്ച് സൈന്യം

ന്യൂഡൽഹി : സ്നാപ്ചാറ്റിലൂടെ പരിചയപ്പെട്ട തന്റെ കാമുകിയെ കാണാൻ നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയിലെത്തിയ പാക് അധീന സ്വദേശിയെ പാകിസ്ഥാന് കൈമാറി ഇന്ത്യൻ സൈന്യം.
ശനിയാഴ്ച ഉറിയിലെ അമൻ സേതു പാലം വഴിയാണ് സീഷാൻ മിർ(22) എന്ന യുവാവിനെ പാക് പ്രതിരോധ സേനയ്ക്ക് കൈമാറിയത്. എക്സിലൂടെയാണ് സൈന്യം ഇക്കാര്യമറിയിച്ചത്. മെയ് 31നാണ് അതിർത്തി കടക്കാൻ ശ്രമിച്ച യുവാവിനെ ഇന്ത്യൻ സൈന്യം പിടികൂടുന്നത്. തുടക്കത്തിൽ നുഴഞ്ഞുകയറ്റക്കാരനാണെന്ന് സംശയിച്ച് വിദേശി നിയമപ്രകാരം കേസെടുത്തിരുന്നെങ്കിലും കാമുകിയെ കാണാനാണ് താൻ ഈ സാഹസത്തിന് മുതിർന്നതെന്ന് യുവാവ് പറയുകയായിരുന്നു. യുവാവിന്റെ മൊഴി സത്യമാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതിനെ തുടർന്നാണ് മടക്കി അയക്കാൻ തീരുമാനിച്ചത്.
പോലീസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് അംഗീകരിച്ച കോടതി സീഷാനെ കുറ്റവിമുക്തനാക്കുകയും മടക്കയാത്രയ്ക്ക് അനുമതി നൽകുകയുമായിരുന്നു. മടങ്ങുന്നതിന് മുൻപ് പ്രണയിനിയായ ഇറാം ബാനുവിനെ മൂന്ന് മിനിറ്റ് കാണാൻ അനുവദിക്കുകയും ചെയ്തു. സ്നാപ്ചാറ്റ് വഴിയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. സംഭാഷണങ്ങൾക്കിടയിലാണ് സീഷാൻ മീറിൻറെ പൂർവ്വികർ പണ്ട് ഇറാം ബാനോ താമസിക്കുന്ന അതേ ഗ്രാമത്തിലായിരുന്നു ജീവിച്ചിരുന്നതെന്ന് ഇരുവരും തിരിച്ചറിഞ്ഞത്.











0 comments