print edition ‘രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം കേന്ദ്രം തകർക്കുന്നു’: തൊഴിലാളി– കർഷക പാർലമെന്റ്


സ്വന്തം ലേഖകൻ
Published on Mar 10, 2026, 02:04 AM | 1 min read
ന്യൂഡൽഹി: രാജ്യത്തിന്റെ ഫെഡറൽ സ്വഭാവം മോദി സർക്കാർ തകർക്കുകയാണെന്നും സംസ്ഥാനങ്ങളുടെ അവകാശങ്ങളിൽ കടന്നുകയറുകയാണെന്നും തൊഴിലാളി– കർഷക പാർലമെന്റ്. കേന്ദ്ര ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും ചേർന്നാണ് ഡൽഹി ജന്തർ മന്തറിൽ പാർലമെന്റ് സംഘടിപ്പിച്ചത്. സംസ്ഥാനങ്ങളെ സാന്പത്തികമായി ഞെരുക്കുകയും കേന്ദ്രസർക്കാരിലേക്ക് അധികാരം കേന്ദ്രീകരിക്കുകയുമാണ്.
ജിഎസ്‌ടി നിയമം ഭേദഗതി ചെയ്‌ത് സംസ്ഥാനങ്ങളുടെ നികുതി അവകാശം പുനഃസ്ഥാപിക്കണം. സംസ്ഥാനങ്ങൾക്ക് നൽകുന്ന 33 ശതമാനം നികുതി വിഹിതം 60 ആയി ഉയർത്തണമെന്നും ആവശ്യപ്പട്ടു. ഫെബ്രുവരി 12ലെ ദേശീയ പണമുടക്ക് ചരിത്രവിജയമാക്കി മാറ്റിയ മുഴുവൻ ആളുകളെയും പാർലമെന്റ് അഭിവാദ്യം ചെയ്തു. ഇറാനുനേരെയുള്ള യുഎസ്– ഇസ്രയേൽ ആക്രമണത്തെ അപലപിക്കുകയും ചെയ്‌തു.
ഭഗത് സിങ്, രാജ് ഗുരു, സുഖ് ദേവ് എന്നിവരുടെ രക്തസാക്ഷിത്വ ദിനമായ മാർച്ച് 23 സാമ്രാജ്യത്വ വിരുദ്ധ ദിനമായി ആചരിക്കും. സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരെയും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുമുള്ള മുദ്രാവാക്യങ്ങൾ ഉയർത്തും. തൊഴിൽ കോഡുകൾക്കെതിരെ ഏപ്രിൽ ഒന്നിന് അഖിലേന്ത്യാ കരിദിനമായി ആചരിക്കും.
കർഷക–തൊഴിലാളി ദ്രോഹ, ജനവിരുദ്ധ, കോർപറേറ്റ് അനുകൂല നയങ്ങളിൽ നിന്ന് മോദി സർക്കാർ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട് മുഴുവൻ സംസ്ഥാനങ്ങളിലും മഹാ പഞ്ചായത്ത് സംഘടിപ്പിക്കുമെന്നും പാർലമെന്റ് അറിയിച്ചു. സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് സുദീപ് ദത്ത, സെക്രട്ടറി എ ആർ സിന്ധു, അഖിലേന്ത്യ കിസാൻ സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു.










0 comments