യുവതിയും മൂന്ന് പിഞ്ചു മക്കളും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; ഭർത്താവിനായി തെരച്ചിൽ

ന്യൂഡൽഹി:വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സമയ്പൂർ ബദ്‌ലിയിൽ ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 27വയസ്സുള്ള അനിത,ഇവരുടെ മക്കളായ അഞ്ച്,നാല്,മൂന്ന് വയസ്സുള്ള പെൺകുട്ടികൾ എന്നിവരാണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിന് ശേഷം ഒളിവിലായ അനിതയുടെ ഭർത്താവ് മുഞ്ചുൻ കേവതിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
ബിഹാറിലെ പട്ന സ്വദേശികളായ ഈ കുടുംബം സമയ്പൂർ ബദ്‌ലിയിലെ ഒരു വീടിന്റെ താഴത്തെ നിലയിലാണ് താമസിച്ചിരുന്നത്.ആസാദ്പൂർ മണ്ടിയിലെ പച്ചക്കറി കച്ചവടക്കാരനായ മുഞ്ചുൻ കേവതിനെ സംഭവത്തിന് ശേഷം കാണാതായത് സംശയം വർദ്ധിപ്പിക്കുന്നു.അയൽവാസികളാണ് വീടിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി വിവരം പോലീസിൽ അറിയിച്ചത്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് നാല് പേരെയും കൊലപ്പെടുത്തിയത്. "നാല് ഇരകളുടെയും കഴുത്ത് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് മുറിച്ച നിലയിലായിരുന്നു," എന്ന് പോലീസ് പറഞ്ഞു.
ക്രൈം ടീമും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.മൃതദേഹങ്ങൾ നിലവിൽ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.










0 comments