യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളി; പിന്നിൽ വിവാഹിതനായ ആൺസുഹൃത്തും കുടുംബവും

ഭോപ്പാൽ: മധ്യപ്രദേശിൽ യുവതിയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. ഭോപ്പാലിലെ നിഷാത്പുരയിലാണ് സംഭവം. മഹാരാഷ്ട്ര ഗോണ്ടിയ സ്വദേശിനിയായ അഷ്‌റഫി എന്ന സിയ(33)യാണ് കൊല്ലപ്പെട്ടത്. സിയയുടെ ആൺസുഹൃത്തായ സമീറും കുടുംബവുമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
ഏകദേശം ഒരു വർഷം മുൻപാണ് സിയയും സമീറും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സമീറിനോടൊപ്പം ജീവിക്കാനായി സിയ മൂന്ന് മാസം മുൻപ് വീട് വിട്ട് ഭോപ്പാലിലെത്തി. സമീർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. സിയ സമീറിന്റെ വീട്ടിൽ താമസിക്കാൻ തുടങ്ങിയതോടെ സമീറിന്റെ ഭാര്യയുമായി തർക്കങ്ങൾ പതിവായി.
സമീർ തന്നെ വിവാഹം കഴിക്കണമെന്ന് സിയ നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. തര്‍ക്കങ്ങള്‍ സഹിക്കാനാവാതെയാണ് സമീറിന്റെ ഭാര്യ ജബൽപുരിലെ അവരുടെ വീട്ടിലേക്ക് പോയത്. തിങ്കളാഴ്ച വൈകുന്നേരം സിയയും സമീറും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. പ്രകോപിതനായ സമീർ സിയയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. തെളിവ് നശിപ്പിക്കാൻ സഹോദരന്റെയും അമ്മയുടെയും സഹോദരിയുടേയും സഹായം തേടി. മൃതദേഹം ഇരുമ്പ് പെട്ടിയിലാക്കി വീടിനടുത്തുള്ള സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു.
എന്നാൽ വ്യാഴാഴ്ചയോടെ സമീറിന്റെ വീടിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങി. ഇവിടെ കളിക്കാനെത്തിയ കുട്ടികളാണ് നാട്ടുകാരെ വിവരമറിയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ ഒരു വലിയ ഇരുമ്പ് പെട്ടിയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. അഴുകിയനിലയിലുള്ള മൃതദേഹത്തിലെ ടാറ്റൂ പരിശോധിച്ചപ്പോഴാണ് ഇത് സിയ ആണെന്ന് തിരിച്ചറിഞ്ഞത്.
സമീർ ഒളിവിലാണ്. മൃതദേഹം മറവുചെയ്യാൻ സഹായിച്ചതിന് അമ്മയെയും സഹോദരനെയും സഹോദരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. സമീറിന്റെ ഭാര്യയും പൊലീസ് നിരീക്ഷണത്തിലാണ്. സിയ മുൻപ് മൂന്ന് വിവാഹങ്ങൾ കഴിച്ചിരുന്നതായി പൊലീസ് പറയുന്നു.










0 comments