സുഹൃത്തിനൊപ്പം കാറിൽ ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി; വാഹന ചക്രം ചെളിയിൽ പുതഞ്ഞതോടെ പ്രതി ഇറങ്ങിയോടി, ഒടുവിൽ അറസ്റ്റ്

എ ഐ പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: സഹപ്രവർത്തകനൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലെത്തിയ 23കാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തിൽ പ്രദേശത്ത് ഭക്ഷണ വിൽപന നടത്തിവന്നിരുന്ന ഗൗരവ് ഭാട്ടി (25)യെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പുലർച്ചയോടെയാണ് യുവതി സുഹൃത്തിനൊപ്പം വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. ഇരുവരും കാറിലിരിക്കുമ്പോൾ ഗൗരവ് ശല്യപ്പെടുത്തുകയായിരുന്നു. യുവതിയും സഹപ്രവർത്തകനും ഇതിനെ എതിർത്തതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. അതിനിടെ ഗൗരവ്, യുവതിയുടെ ഫോൺ തട്ടിയെടുത്ത് തന്റെ വാഹനമായ സ്‌കോർപിയോയുടെ അടുത്തേക്ക് ഓടി. ഫോൺ തിരികെ വാങ്ങാൻ യുവതിയും ഇയാളുടെ പിന്നാലെ പോയി. യുവതി വാഹനത്തിന് അടുത്തെത്തിയതോടെ അവരെ വാഹനത്തിനുള്ളിലേക്ക് ഗൗരവ് തള്ളിയിടുകയും വാഹനം ഓടിച്ചുപോകുകയുമായിരുന്നു.
ഉടൻ തന്നെ യുവതിയുടെ സഹപ്രവർത്തകൻ പൊലീസിൽ വിവരം അറിയിച്ചു. യുവതിയുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ അടിസ്ഥാനമാക്കി വാഹനം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പൊലീസ്. സംഭവസ്ഥലത്തു നിന്ന് ഏറെദൂരം പോയെങ്കിലും പന്ദല ഗ്രാമത്തിലെ മൺപാതയിലൂടെ സഞ്ചരിക്കവേ സ്‌കോർപിയോയുടെ ചക്രം മണ്ണിൽ പുതഞ്ഞു. യുവതി സഹായം അഭ്യർഥിച്ച് നിലവിളിച്ചതോടെ വാഹനത്തിൽ പുറത്തിറങ്ങി ഗൗരവ് കടന്നു കളഞ്ഞു. പിന്നാലെ സ്ഥലത്തെത്തിയ പൊലീസ് യുവതിയെ രക്ഷിച്ചു.
യുവതിയെയും വാഹനത്തെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞെങ്കിലും മണിക്കൂറുകൾക്കകം ഗൗരവിനെ പൊലീസ് പിടികൂടി. തെളിവെടുപ്പിന് കൊണ്ടുവന്ന സമയത്ത് ഗൗരവ് പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. ശ്രമത്തിനിടെ വീണ ഗൗരവിന്റെ കാലിന് ഒടിവ് സംഭവിക്കുകയും മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുഹൃത്തിന്റെ വാഹനമാണ് ഇയാൾ യുവതിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത്. മദ്യം വാങ്ങിവരാനാണ് സുഹൃത്ത് വാഹനം നൽകിയതെന്നും പൊലീസ് വ്യക്തമാക്കി.










0 comments