തന്റെ കഴുത്തറുത്ത ആളുടെ പേര് പേപ്പറിൽ എഴുതി യുവതി; ആക്രമിച്ചത് കാമുകൻ

പൂണെ: കഴുത്തിന് മുറിവേറ്റ് സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിൽ അക്രമിയുടെ പേര് പേപ്പറിൽ എഴുതിനൽകി യുവതി. 22 കാരിയായ ഉജാലാദേവി ജസ്വന്ത് സിംഗ് ദോഹ്‌റെയാണ്, തന്നെ ആക്രമിച്ചത് കാമുകനായ ദിലീപ് റാത്തോഡാണെന്ന് പേപ്പറിൽ എഴുതിയത്. സംഭവത്തിൽ
22 കാരനായ ദിലീപ് റാത്തോഡിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പൂണെയിലെ ഒരു മാളിൽ ഒന്നിച്ച് ജോലി ചെയ്തിരുന്നവരാണ് ഉജാലാദേവിയും ദിലീപും. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഇവർക്കിടയിൽ ചില തർക്കങ്ങളുണ്ടായിരുന്നു. ബുധനാഴ്ച യുവതി വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത് അവിടെയെത്തിയ ദിലീപ് ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുക്കുകയായിരുന്നു. തുടർന്ന് ഇയാൾ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ യുവതി ആത്മധൈര്യം കൈവിടാതെ തന്റെ സഹോദരൻ ഭഗത് സിംഗിനെ ഫോണിൽ വിളിച്ചു. "വേഗം വീട്ടിലേക്ക് വരൂ, ഒരാൾ എന്നെ ആക്രമിച്ചു. എനിക്ക് സംസാരിക്കാൻ കഴിയുന്നില്ല," എന്നായിരുന്നു യുവതി പറഞ്ഞത്. ശേഷം വീഡിയോ കോൾ ചെയ്ത് തന്റെ അവസ്ഥ സഹോദരനെ കാണിക്കുകയും ചെയ്തു.
ഉടൻ തന്നെ സഹോദരനും പൊലീസും സ്ഥലത്തെത്തി യുവതിയെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. സംസാരിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന യുവതി പൊലീസിനോട് ആംഗ്യത്തിലൂടെ പേനയും പേപ്പറും ചോദിച്ചുവാങ്ങി. തുടർന്ന് "ദിലീപ് റാത്തോഡ്" എന്ന് കടലാസിൽ എഴുതി നൽകുകയായിരുന്നു. ഈ സൂചനയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പൊലീസ് പിടികൂടിയത്. യുവതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.










0 comments