print edition കരൻദീഗിയിൽ ത്രികോണ മത്സരച്ചൂട്

കരൻദീഗിയിൽ സിപിഐ എം സ്ഥാനാർഥി ഹാജി മുഹമ്മദ് സഹാബുദ്ദീന്റെ പ്രചാരണം

സ്വന്തം ലേഖകൻ
Published on Apr 23, 2026, 12:00 AM | 1 min read
ന്യൂഡൽഹി : ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച രണ്ട് വീഡിയോകളുണ്ട്. ഒന്ന്, ബംഗാളിനെ തെക്ക് വടക്ക് ബന്ധിപ്പിക്കുന്ന എൻഎച്ച് 12ലൂടെ ചെങ്കൊടികളുമായി ആയിരക്കണക്കിന് ബൈക്കുകൾ അണിനിരന്ന റാലി. രണ്ട്, ആയിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനത്തിൽ സിപിഐ എം സ്ഥാനാർഥിക്കായി സംസ്ഥാന സെക്രട്ടറി മുഹമദ് സലിം വോട്ടഭ്യർഥിക്കുന്നു. ഉത്തർ ദിനാജ്‌പുർ ജില്ലയിലെ കരൻദീഗി മണ്ഡലത്തിലെ രാഷ്ട്രീയമാറ്റമാണ് വീഡിയോകളിലൂടെ പുറത്തുവന്നത്.
തൃണമൂൽ അനായാസ ജയം പ്രതീക്ഷിച്ചിരുന്ന കരൻദീഗി ഇപ്പോൾ അപ്രതീക്ഷിതമായ ത്രികോണ മത്സരചൂടിലാണ്. സിപിഐ എം സ്ഥാനാർഥി ഹാജി മുഹമ്മദ് സഹാബുദ്ദീനാണ് രാഷ്ട്രീയചിത്രം മാറ്റിമറിച്ചത്. ബിഹാറിനോട് ചേർന്നുള്ള മണ്ഡലത്തിൽ തൃണമൂൽ ഭരണത്തിലുണ്ടായ വികസന മുരടിപ്പും ബിജെപിയുടെ വർഗീയ രാഷ്ട്രീയം സമൂഹത്തിൽ സൃഷ്ടിക്കുന്ന അശാന്തിയും ചൂണ്ടിക്കാട്ടിയാണ് സിപിഐ എം പ്രചാരണം. ബീഡി വ്യവസായി കൂടിയായ ഹാജി സഹാബുദ്ദീൻ ഏറെ നാളായി സിപിഐ എം സഹയാത്രികനാണ്. 2003ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
വ്യാഴാഴ്ച ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന വടക്കൻ ബംഗാളിൽ സിപിഐ എം ശക്തമായ മത്സരം കാഴ്‌ചവയ്‌ക്കുന്ന മണ്ഡലങ്ങളിലൊന്നായി കരൻദീഗി മാറിക്കഴിഞ്ഞു. സിറ്റിങ് എംഎൽഎ ഗൗതം പാലാണ് തൃണമൂൽ സ്ഥാനാർഥി. ബിജെപിയുടെ ബിരാജ് ബിശ്വാസും കോൺഗ്രസിന്റെ മുർഷിദ് ആലമും രംഗത്തുണ്ട്. -ഫോർവേർഡ് ബ്ലോക്ക് തുടർച്ചയായി ജയിച്ചിരുന്ന മണ്ഡലം 2016ലാണ് തൃണമൂൽ ജയിച്ചത്.











0 comments