പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയിൽ നിന്നുള്ള 250 ലേറെ സർവീസുകൾ മുടങ്ങി; യാത്രക്കാർ ദുരിതത്തിൽ

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ പ്രതിസന്ധി രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ താറുമാറായി. ചൊവ്വാഴ്ച മാത്രം ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളിൽ നിന്നുള്ള 250 ലേറെ സർവീസുകളാണ് റദ്ദാക്കിയത്.
നാലാം ദിവസവും വിമാന സർവീസുകൾ മുടങ്ങിയത് പ്രവാസികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാരെ വലിയ ദുരിതത്തിലാക്കി. ഏറ്റവും കൂടുതൽ സർവീസുകൾ മുടങ്ങിയത് മുംബൈയിലാണ് (107 എണ്ണം). ഡൽഹിയിൽ 80-ഉം ബെംഗളൂരുവിൽ 42-ഉം ചെന്നൈയിൽ 30-ഉം സർവീസുകൾ റദ്ദാക്കി.
ഫെബ്രുവരി 28 മുതൽ ഇതുവരെ 1117 അന്താരാഷ്ട്ര സർവീസുകളാണ് ഇന്ത്യൻ വിമാനക്കമ്പനികൾക്ക് റദ്ദാക്കേണ്ടി വന്നത്. പശ്ചിമേഷ്യയിലെ വ്യോമപാതകൾ അടച്ചതും സുരക്ഷാ ഭീഷണിയുമാണ് സർവീസുകളെ ബാധിച്ചത്.
Related News
വരും ദിവസങ്ങളിലും സമയം പുനഃക്രമീകരിക്കാനോ സർവീസുകൾ മാറ്റിവയ്ക്കാനോ സാധ്യതയുണ്ടെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ സംഘർഷം അതിരൂക്ഷമാണ്.
ഇതിന് തിരിച്ചടിയായി ഇസ്രയേലിനും മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്കും നേരെ ഇറാൻ ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ നടത്തുന്നുണ്ട്. യുദ്ധം പടരുന്ന പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷയെക്കുറിച്ചും ആശങ്ക ഉയരുന്നുണ്ട്.










0 comments