ധുരന്ദർ പ്രൊപ്പഗാണ്ട സിനിമ; സമാന ഫോർമാറ്റിൽ പുറത്തിറങ്ങിയ ചിത്രങ്ങളേക്കാൾ അപകടകരം : ധ്രുവ് റാഠി

ന്യൂഡൽഹി: ബോളിവുഡ് ചിത്രം ധുരന്ദറിനെ പ്രൊപ്പഗാണ്ട സിനിമയെന്ന് വിമർശിച്ച് യൂട്യൂബർ ധ്രുവ് റാഠി. ദി താജ് സ്റ്റോറി, ദി ബംഗാൾ ഫയല്‍സ് പോലുള്ള സിനിമകൾ മോശം സിനിമകളായതിനാൽ അപകടകരമായിരുന്നില്ലെന്നും രൺവീർ സിംഗ് കേന്ദ്രകഥാപാത്രമാക്കി എത്തിയ ചിത്രം വളരെ മികച്ച രീതിയില്‍ ചിത്രീകരിച്ച ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്നുമാണ് ആക്ഷേപം. ‘അമ്മയെ പോലും കൊന്നയാള്‍ക്ക് സ്റ്റൈലിഷ് ലുക്കുകൾ, വൈറൽ നൃത്തച്ചുവടുകൾ എന്നിവ നൽകുന്നു. അക്രമികളെ ഈ രീതിയിൽ ആഘോഷിക്കുന്നത് ശരിയാണോ’ ധ്രുവ് വീഡിയോയിൽ ചോദിച്ചു.
കൊലയും കൊള്ളയും നടത്തുന്ന ലഹരിക്ക് അടിമയായ റഹ്മാൻ ദകൈത് എന്ന കഥാപാത്രത്തെ സിനിമ ഗ്ലോറിഫൈ ചെയ്‌തെന്നും ധ്രുവ് പറയുന്നു. സിനിമയുടെ രാഷ്ട്രീയത്തോട് താൻ യോജിക്കുന്നില്ലെങ്കിലും കഥപറച്ചിൽ വളരെ മികച്ചതായിരുന്നുവെന്ന് ഹൃത്വിക് റോഷൻ പറഞ്ഞതിനെയും ധ്രുവ് തള്ളിക്കളഞ്ഞു. ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് എപ്പോഴും പ്രൊപ്പഗാണ്ട’ മാത്രമാണെന്നാണ് ധ്രുവിന്റെ പ്രതികരണം.
ചിത്രം ഡിസംബർ അഞ്ചിനാണ് റിലീസ് ചെയ്തത്. വിവാദങ്ങളെ തുടർന്ന് സിബിഎഫ്‌സി അനുമതി നൽകിയതിനെ തുടർന്നായിരുന്നു റിലീസ്. ‘ആൻമരിയ കലിപ്പിലാണ്’എന്ന ചിത്രത്തിലൂടെ മലയാളി മനസിൽ ഇടം പിടിച്ച സാറ അർജുൻ ആണ് ചിത്രത്തിൽ രൺവീറിന്റെ നായികയായി എത്തുന്നത്. 'ഉറി ദ് സർജിക്കൽ' സ്ട്രൈക്ക് എന്ന ചിത്രത്തിന്റെ സംവിധായകനായ ആദിത്യ ധർ ആണ് ‘ധുരന്ദർ’ സംവിധാനം ചെയ്തത്.
ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവരും നിർണായക വേഷങ്ങളിലുണ്ട്.









0 comments