രാജസ്ഥാൻ നഗരസഭാ തെരഞ്ഞെടുപ്പ് തുടങ്ങി; ഇവിഎം പണിമുടക്കിയതിന് പിന്നാലെ സംഘര്‍ഷം

ജയ്പൂര്‍: രാജസ്ഥാനിലെ പ്രാദേശിക നഗരസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങി. ജയ്പൂര്‍ ജില്ലയിലെ 18 എണ്ണം ഉൾപ്പെടെ സംസ്ഥാനത്ത് ഉടനീളമുള്ള 162 നഗരസഭകളിലാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ടാം ഘട്ട വോട്ടെടുപ്പ് സെപ്തംബര്‍ 11 നാണ്. ഈ ഘട്ടത്തിൽ 309 നഗര സഭകളിലേക്കുള്ള വോട്ടെപ്പും പൂര്‍ത്തിയാവും.
5,393 കൗൺസിലർ പദവികളിലേക്കായി ആകെ 20,623 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടം ജനവിധി തേടുന്നത്. 57,52,278 വോട്ടര്‍മാര്‍ സമ്മതിദാനം നിര്‍വ്വഹിക്കും. 7,683 പോളിങ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്.
ഇവയിൽ അഞ്ചിടത്ത് രാവിലെ തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ പണിമുടക്കി. ഇതോടെ വരി നിന്നുമടുത്ത വോട്ടര്‍മാര്‍ ബഹളം വെച്ചു. ആൽവാർ നഗരസഭാ പ്രദേശത്ത് ഇതിന് തുടര്‍ച്ചയായി സംഘര്‍ഷാവസ്ഥ ഉണ്ടായി. എങ്കിലും പിന്നീട് പ്രശ്നം പരിഹരിച്ച് വോട്ടെടുപ്പ് തുടര്‍ന്നു. സവായ് മാധോപൂർ, ജോധ്പൂർ, ഭരത്പൂര്‍, നാഗൗർ, ജുൻജുനു, ബുന്തി നഗരസഭകളിലും ഇവിഎം തര്‍ക്കങ്ങൾ ഉണ്ടായി.
സപ്തംബര്‍ 14 നാണ് വോട്ടെണ്ണലും ഫല പ്രഖ്യാപനവും.









0 comments