അങ്കത്തിന് ശശികലയും; പുതിയ പാർടി പ്രഖ്യാപനം ജയലളിതയുടെ ജന്മവാർഷികദിനത്തിൽ

പുതിയ പാർടിയുടെ കൊടിയുമായി വി കെ ശശികല
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ ജയലളിതയുടെ അനുയായിയും അണ്ണാ ഡിഎംകെ മുൻ നേതാവുമായ വി കെ ശശികല പുതിയ രാഷ്ട്രീയപാർടി രൂപീകരിക്കാനൊരുങ്ങുന്നു. ജയലളിതയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാമനാഥപുരത്ത് നടന്ന പൊതുയോഗത്തിലായിരുന്നു ശശികലയുടെ പ്രഖ്യാപനം.
"നാം ഒരു പുതിയ രാഷ്ട്രീയ അധ്യായത്തിന് സാക്ഷ്യം വഹിക്കാൻ പോകുകയാണ്. ഞങ്ങൾ ഒരു പുതിയ പാർടി ആരംഭിക്കുന്നു," ശശികല പറഞ്ഞു. പാർടി ദ്രാവിഡ പ്രസ്ഥാനത്തെ പിന്തുടരുമെന്നും. ശത്രുക്കളെയും ചതിയന്മാരെയും വേരോടെ പിഴുതെറിയുമെന്നും അവർ പറഞ്ഞു. ചടങ്ങിൽ ശശികല പാർടിയുടെ പതാകയും അവതരിപ്പിച്ചു. കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പതാകയിൽ അണ്ണാ ദുരൈ, എംജിആർ, ജയലളിത എന്നിവരുടെ ചിത്രങ്ങളുണ്ട്. പാർടിയുടെ പേര് ഉടൻ പ്രഖ്യാപിക്കുമെന്നാണ് സൂചന.
2016ൽ ജയലളിതയുടെ മരണത്തിന് ശേഷം, മന്ത്രിമാരും എംഎൽഎമാരും തന്നോട് മുഖ്യമന്ത്രിയാകാൻ ആവശ്യപ്പെട്ടിരുന്നതായി ശശികല പറഞ്ഞു. എന്നാൽ അക്കാലത്ത് തനിക്ക് ചില വ്യക്തിപരമായ കടമകൾ നിർവഹിക്കാനുണ്ടെന്നും ഒ പനീർസെൽവം മുഖ്യമന്ത്രിയായി തുടരണമെന്നും പറഞ്ഞ് താൻ അത് നിരസിക്കുകയായിരുന്നുവെന്നും ശശികല കൂട്ടിച്ചേർത്തു.
അവിഹിത സ്വത്ത് സമ്പാദന കേസിനെത്തുടർന്നാണ് ശശികലയെ എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കിയത്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഈ വർഷം ആദ്യ പകുതിയിൽ നടക്കാനിരിക്കുകയാണ്.











0 comments