'മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിച്ചു'; പോരാട്ടം തുടരും: വിനേഷ് ഫോഗട്ട്

ന്യൂഡൽഹി: വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിക്കേസിൽ ദേശീയ ഗുസ്തി ഫെഡറേഷന്റെ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ വിമർശിച്ച് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്. "മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിച്ചു" എന്ന് വിനേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു. കോടതി വിധി പുറത്തുവന്നതിന് പിന്നാലെയായിരുന്നു വിനേഷിന്റെ പ്രതികരണം. 2023-ൽ രാജ്യത്തെ പ്രമുഖ വനിതാ ഗുസ്തി താരങ്ങൾ ബ്രിജ് ഭൂഷണെതിരെ ലൈംഗികാതിക്രമ ആരോപണങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഏകദേശം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കേസിൽ കോടതി വിധി വന്നത്.
ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങളിൽ ശക്തമായി നിലപാട് സ്വീകരിച്ചിരുന്ന താരങ്ങളിലൊരാളായിരുന്നു വിനേഷ് ഫോഗട്ട്. ബിജെപി ഭരിക്കുന്ന കേന്ദ്ര സർക്കാരില്‍ സ്വാധീനമുള്ള നേതാവിനെതിരെ പ്രതിഷേധിക്കാനും എഫ്‌ഐആർ രജിസ്റ്റർ ചെയ്യിക്കാനും വലിയ ധൈര്യം ആവശ്യമായിരുന്നുവെന്ന് വിനേഷ് പറഞ്ഞു. സ്വന്തം രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ച് പരാതിക്കാരായ നിരവധി വനിതാ ഗുസ്തി താരങ്ങളെ ഭീഷണിപ്പെടുത്തുകയും പരാതിയിൽ നിന്ന് പിന്മാറാൻ ബ്രിജ് ഭൂഷൺ സമ്മർദം ചെലുത്തുകയും ചെയ്തതായി വിനേഷ് കുറിച്ചു. അതിനിടയിലും നിരവധി വനിതാ താരങ്ങൾ ധൈര്യത്തോടെ മുന്നോട്ടുവന്ന് കോടതിയിൽ പോരാടി.
ലൈംഗികാതിക്രമ കേസിൽ ബ്രിജ് ഭൂഷൺ കുറ്റക്കാരനല്ലെന്ന കോടതി വിധി അതീവ നിരാശാജനകമാണെന്ന് വിനേഷ് പ്രതികരിച്ചു. കേസിന്റെ തുടക്കം മുതൽ തന്നെ സർക്കാരും മുഴുവൻ സംവിധാനവും ബ്രിജ് ഭൂഷണെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്നും വിനേഷ് വിമർശിച്ചു.
അതേസമയം, കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ വനിതാ ഗുസ്തി താരങ്ങൾ അഭിഭാഷകർക്ക് നിർദേശം നൽകിയിട്ടുണ്ട്. എത്രയും വേഗം അപ്പീൽ സമർപ്പിക്കുമെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും താരങ്ങൾ അറിയിച്ചു. "പ്രതീക്ഷ കൈവിട്ടിട്ടില്ല. നീതി ലഭിക്കുന്നതുവരെ പോരാട്ടം അവസാനിപ്പിക്കില്ല," എന്നും വിനേഷ് വ്യക്തമാക്കി.










0 comments