ലാന്‍ഡിങ്ങ് പേജിലൂടെയുള്ള വ്യൂവർഷിപ്പ് ഇനി റേറ്റിങ്ങിൽ കണക്കാക്കില്ല; ടെലിവിഷൻ റേറ്റിങ്ങിൽ പുത്തന്‍ പരിഷ്കാരങ്ങള്‍

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ടെലിവിഷൻ റേറ്റിങ്ങിൽ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. ലാൻഡിങ്ങ് പേജ് വഴിയുള്ള വ്യൂവർഷിപ്പ് ഇനി മുതൽ റേറ്റിങ്ങിൽ കണക്കാക്കില്ലെന്ന് മന്ത്രാലയം അറിയിച്ചു. റേറ്റിങ്ങിന്റെ വിശ്വാസ്യത കൂട്ടുന്നതിനായി വിവരങ്ങൾ ശേഖരിക്കുന്ന വീടുകളുടെ എണ്ണം (Sample Size) കൂട്ടാനും പുതിയ പരിഷ്കാരത്തിൽ നിർദേശിക്കുന്നുണ്ട്.
ലാൻഡിംഗ് പേജ് മാർക്കറ്റിംഗ് ഉപകരണമായി മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്നും റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നത് തടയാനാണ് പുതിയ നയമെന്നും കേന്ദ്രം അറിയിച്ചു. ഇതിലൂടെ സുതാര്യതയും വിശ്വാസതയും ഉറപ്പുവരുത്താൻ കഴിയുമെന്നാണ് വാദം. ടിവി റേറ്റിംഗ് ഏജൻസികൾക്കുള്ള ആസ്തി മാനദണ്ഡങ്ങളും ലഘൂകരിച്ചിട്ടുണ്ട്. യോഗ്യത മാനദണ്ഡം 20 കോടിയിൽ നിന്ന് അഞ്ചു കോടിയാക്കി കുറച്ചു. ഡയറക്ടർ ബോർഡിലെ 50 ശതമാനം ആളുകൾക്കും പ്രക്ഷേപകർ, പരസ്യ ദാതാക്കൾ, ഏജൻസികൾ എന്നിവരുമായി ബന്ധമുണ്ടാകാൻ പാടില്ല.
കൃത്യത മെച്ചപ്പെടുത്തുന്നതിനും നയത്തിൽ നിർദേശമുണ്ട്. റേറ്റിംഗ് ഏജൻസികൾ 80,000 വീടുകളിൽ കൂടി മീറ്ററുകൾ ഘടിപ്പിക്കണം. നിലവിലുള്ള ഏജൻസികൾ ആറുമാസത്തിനകം നടപടി പൂർത്തിയാക്കണം. കൂടാതെ ഡാറ്റയും അളക്കുന്ന രീതിയും ഏജൻസികൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. 10 ദിവസത്തിനകം പരാതി പരിഹാരത്തിന് നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും നിർദേശമുണ്ട്.










0 comments