ഉപരാഷ്ട്രപതിയെ വൈകിട്ട് അറിയാം; തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി: രാജ്യത്തെ പതിനഞ്ചാമത് ഉപരാഷ്ട്രപതിക്കായുള്ള തെരഞ്ഞെടുപ്പ് ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ജഗ്‌ദീപ്‌ധൻകർ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന ഉപരാഷ്ട്രപതി സ്ഥാനത്തേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എൻഡിഎ സ്ഥാനാർഥിയും മഹാരാഷ്ട്ര ഗവർണറായ സി പി രാധാകൃഷ്‌ണനും പ്രതിപക്ഷ സ്ഥാനാർഥി സുപ്രീംകോടതി മുൻ ജഡ്‌ജി ജസ്റ്റിസ്(റിട്ട.) ബി സുദർശൻറെഡ്ഡിയും തമ്മിലാണ് പ്രധാന മത്സരം. വൈകിട്ട് അഞ്ച് വരെയാണ് തെരഞ്ഞെടുപ്പ്. വൈകിട്ട് ആറോടെ വോട്ടെണ്ണലും ഏഴോടെ ഫലപ്രഖ്യാപനവും ഉണ്ടാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോൺഗ്രസ് പാർലമെന്ററി പാർടി ചെയർപേഴ്‌സൺ സോണിയ ഗാന്ധിയെ തുടങ്ങിയവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. നൂറ് ശതമാനം ആർഎസ്‌എസുകാരനെന്ന ലേബലോടെയാണ് സി പി രാധാകൃഷ്‌ണൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാനുള്ള നീക്കങ്ങൾക്ക് ശക്തിപകരാനാണ് ബി സുദർശൻറെഡ്ഡി വോട്ട് തേടുന്നത്. പാർടിക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടി വോട്ട് ചെയ്യണമെന്ന് സുദർശൻ റെഡ്ഡി എംപിമാരോട് അഭ്യർഥിച്ചു.
ഇരുസഭകളിലെയും 781 അംഗങ്ങളുള്ള ഇലക്‌ട്രൽ കോളേജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ വോട്ട് ചെയ്യുന്നത്. ബിജെഡിയും ബിആർഎസും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുന്നതോടെ മൊത്തം വോട്ടുകൾ 770 ആയി ചുരുങ്ങി. നിലവിൽ എൻഡിഎയ്‌ക്ക് 439 വോട്ടും പ്രതിപക്ഷത്തിന് 324 വോട്ടും ലഭിക്കാൻ സാധ്യതയുണ്ട്. 11 അംഗങ്ങൾ വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഏഴ് അംഗങ്ങൾ ആർക്കാണ് വോട്ട് ചെയ്യുകയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല.









0 comments