വാഴ്‌വേ പോരാട്ടം: ഭാഗം മൂന്ന്
സ്കൂളുകളിലെ ജാതിച്ചരടും മോതിരവും

തേൻമുടിയന്നൂരിലെ ഗവ. പ്രൈമറി സ്‌കൂളിലെ തകർന്ന കെട്ടിടം പുനർനിർമിക്കാൻ അനുവദിക്കാത്തതിനാൽ വിദ്യാർഥികൾ സ്കൂൾ വരാന്തയിലിരുന്ന് പഠിക്കുന്നു

വൈഷ്‌ണവ് ബാബു
Published on Mar 14, 2025, 05:20 PM | 2 min read
‘ഈ ഗ്രാമത്തില്‍ നിന്ന് സ്‌കൂള്‍ മാറ്റിയാല്‍ ഞങ്ങളുടെ പഠനം നിലച്ചേക്കാം. ദൂരസ്ഥലങ്ങളിലേക്ക് പഠിക്കാന്‍ വിടാനുള്ള സാമ്പത്തികശേഷി വീട്ടിലില്ല. ആവശ്യത്തിന് വാഹനസൗകര്യവുമില്ല. പൊട്ടിപ്പൊളിഞ്ഞ മേല്‍ക്കൂരയ്ക്ക് കീഴിലായാലും മരത്തിന്‍ചുവട്ടിലായാലും പഠിക്കുക മാത്രമേ ഞങ്ങള്‍ക്ക് വഴിയുള്ളൂ.' കല്ലക്കുറിച്ചി ജില്ലാ അതിർത്തിയിലെ ദളിത് ഭൂരിപക്ഷ ഗ്രാമമായ തേന്‍മുടിയന്നൂരിലെ ഏക വിദ്യാലയമായ ഗവ. പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ വാക്കുകളാണിത്.
ഇടിഞ്ഞുപൊളിഞ്ഞുവീഴാറായ കെട്ടിടത്തിൽ ജീവൻപണയംവച്ചാണ് 124 വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ഏതാനും മാസം മുൻപ് അഞ്ചാം ക്ലാസ് മുറിയിൽ കുട്ടികള്‍ പഠിക്കുമ്പോൾ കെട്ടിടത്തിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. ഓടിമാറിയതിനാല്‍മാത്രമാണ് കുട്ടികൾ രക്ഷപ്പെട്ടത്. ക്ലാസ് മുറി നഷ്ടപ്പെട്ട അവരിന്ന് സ്‌കൂള്‍ വളപ്പിലെ മരച്ചുവട്ടിലിരുന്നാണ് പഠിക്കുന്നത്. പുറത്തെ അസഹ്യമായ ചൂടിലും പൊടിയിലും വിദ്യാര്‍ഥികള്‍ എങ്ങനെ പഠിക്കുമെന്ന് അധ്യാപകർ ചോദിക്കുന്നു.
തേൻമുടിയന്നൂരിലെ ഗവ. പ്രൈമറി സ്‌കൂളിലെ തകർന്ന കെട്ടിടം പുനർനിർമിക്കാൻ അനുവദിക്കാത്തതിനാൽ വിദ്യാർഥികൾ സ്കൂൾ വളപ്പിലിരുന്ന് പഠിക്കുന്നു
അക്ഷരനിഷേധത്തിനെതിരെ പ്രക്ഷോഭം
സ്കൂൾ മേല്‍ജാതിക്കാര്‍ കൂടുതലായി താമസിക്കുന്ന തണ്ട്രാംപെട്ടിലേക്ക് മാറ്റണം എന്ന ആവശ്യം നടപ്പിലാകില്ലെന്ന് കണ്ടതോടെ സ്കൂൾ തകർക്കാനുള്ള നീക്കത്തിലാണ് പ്രബലവിഭാഗം. ഇതിനെതിരെ ഡിവൈഎഫ്‌ഐയും സിപിഐ എമ്മും പ്രക്ഷോഭമുഖത്താണ്.
1999ല്‍ നിര്‍മിച്ച സ്‌കൂൾ കെട്ടിടം കാലപ്പഴക്കത്താൽ ജീര്‍ണിച്ചെന്നും പകരം പുതിയ കെട്ടിടം അവിടെതന്നെ നിർമിക്കണമെന്നുമാണ് ആവശ്യം. എന്നാല്‍ സ്‌കൂള്‍ മാറ്റി സ്ഥാപിക്കാതെ ഒരു തരത്തിലുള്ള വികസന പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന ഭീഷണിമുഴക്കുകയാണ് മേല്‍ജാതിക്കാര്‍. കെട്ടിടം പൊളിച്ച് പുതുക്കിപ്പണിയണമെന്ന ജില്ലാ വിദ്യാഭ്യാസ ഓഫീറുടെ ഉത്തരവും അട്ടിമറിച്ചു. സ്കൂൾ പരിശോധനയ്ക്കായി എത്തുന്ന അധികൃതരെ തിരിച്ചയക്കുന്നതും നിത്യസംഭവമായി. തേന്‍മുടിയന്നൂര്‍ ഹൈസ്‌കൂളിന്റെയും അവസ്ഥ ഇതുതന്നെയാണ്.
സ്‌കൂളിന്റെ മേൽക്കൂര തകർന്ന സംഭവത്തിൽ നിരവധി പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ഒപ്പ് ശേഖരിച്ച് റൂറൽ ഡവലപ്‌മെന്റ് ഓഫീസർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ല. സ്‌കൂളിൽ പുതിയ കെട്ടിടം പണിതാൽ അവിടെ കൂടുതൽ ദളിതർ പഠിക്കും എന്നതാണ് ‘മേൽജാതിക്കാരു’ടെ ആശങ്ക.
സി എം പ്രകാശ്, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം
ചുവപ്പ്, മഞ്ഞ, പച്ച, കാവി
തമിഴ്‌നാട്ടിലെ സ്‌കൂളുകളില്‍ കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്നതായാണ് അയിത്തോച്ചാടന മുന്നണിയുടെ 2023ലെ സർവേഫലം. ദളിത് വിദ്യാര്‍ഥികളെക്കൊണ്ട് ശൗചാലയം കഴുകിക്കുകയും ഉച്ചഭക്ഷണത്തിന് ജാതിതിരിച്ച് നിര്‍ത്തുകയും ചെയ്യുന്നു. സംസ്ഥാനത്തെ 441 സ്‌കൂളുകളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിൽ 156 സ്‌കൂളുകളില്‍ ജാതി വിവേചനം നിലനിൽക്കുന്നതായി കണ്ടെത്തി. ചില സ്കൂളുകളിൽ ജാതി തിരിച്ചറിയുന്നതിനായി വിദ്യാർഥികൾ ചുവപ്പ്, മഞ്ഞ, പച്ച, കാവി നിറങ്ങളിലുള്ള ചരടുകെട്ടുന്നു. പ്രത്യേക തരം മോതിരങ്ങളും ജാതിപ്രതീകങ്ങളാണ്. ജാതി സംഘർഷം മൂലം ദളിതർ സ്കൂളുകളിൽ എത്തുന്നതും കുറഞ്ഞു.
2023 ആഗസ്തിൽ തിരുനെൽവേലി ജില്ലയിലെ നാങ്കുനേരിയിൽ ദളിത് വിദ്യാർഥിയെ സഹപാഠികൾ ജാതിയുടെ പേരിൽ അരിവാളുകൊണ്ട് വെട്ടി. തടയാൻ ശ്രമിച്ച സഹോദരിക്കും അമ്മയ്ക്കും മർദനമേറ്റു. അംബാസമുദ്രത്തിനു സമീപം ബല്ലാക്കലിൽ ജാതിച്ചരടിന്റെ പേരിൽ വിദ്യാർഥിയെ തല്ലിക്കൊന്നു. അയിത്തോച്ചാടന മുന്നണിയുടെ സര്‍വേ ഫലം മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഈ വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ചന്ദ്രു കമീഷനും കൈമാറിയെങ്കിലും നടപടിയായിട്ടില്ല.
തേൻമുടിയന്നൂരിലെ ഗവ. പ്രൈമറി സ്‌കൂൾ
ജാതിവിവേചനം നടന്ന സ്കൂളുകൾ
ജാതി സംഘര്‍ഷങ്ങള്‍- 15 സ്കൂൾ
ദളിത് വിദ്യാര്‍ഥികളെകൊണ്ട് ശൗചാലയം കഴുകിച്ചത്- 15 സ്‌കൂള്‍
പ്രത്യേക കുടിവെള്ള ഗ്ലാസുകള്‍- 19 സ്‌കൂള്‍
ഉച്ചഭക്ഷണത്തിന് പ്രത്യേക വരി- 6 സ്‌കൂള്‍
ഭക്ഷണം കഴിക്കാന്‍ പ്രത്യേക മുറി- 4 സ്‌കൂള്‍
അധ്യാപകര്‍ ജാതിവിവേചനം പ്രചരിപ്പിച്ചത്- 4 സ്‌കൂള്‍
ജാതിചരട് കെട്ടുന്ന വിദ്യാര്‍ഥികള്‍- 33 സ്‌കൂള്‍
(അവസാനിക്കുന്നില്ല)
0 comments