യുപിയിൽ സർക്കാർ സ്കൂളുകൾ പൂട്ടുന്നതിനെതിരെ എസ്എഫ്ഐ; ലഘുലേഖാ വിതരണം പൊലീസ് തടഞ്ഞു

എസ്എഫ്ഐ സംഘടിപ്പിച്ച ലഘുലേഖ വിതരണ ക്യാമ്പയിൻ പൊലീസ് തടയുന്നതിന്റെ ദൃശ്യങ്ങൾ
ലക്നൗ: ഉത്തർപ്രദേശിൽ സർക്കാർ സ്കൂളുകൾ പൂട്ടുന്നതിനെതിരെ എസ്എഫ്ഐ സംഘടിപ്പിച്ച ലഘുലേഖ വിതരണ ക്യാമ്പയിൻ പൊലീസ് തടഞ്ഞു. ലക്നൗവിലെ സുഹാനി മാർക്കറ്റിൽ നടന്ന ലഘുലേഖ വിതരണം പരിപാടിക്കിടെയാണ് നൂറുകണക്കിന് പോലീസുകാർ എത്തി പ്രവർത്തകരെ തടയാൻ ശ്രമിച്ചത്. എന്നാൽ പൊലീസിനെ വകവയ്ക്കാതെ പ്രവർത്തകർ ക്യാമ്പയിൻ തുടർന്നു.
ഇന്ത്യയിൽ ഏറ്റവും അധികം സർക്കാർ സ്കൂളുകൾ പൂട്ടിയ സംസ്ഥാനങ്ങളിൽ ഒന്നാണ് ഉത്തർപ്രദേശ്. ഏകദേശം 27,000-ത്തിലധികം സർക്കാർ സ്കൂളുകളാണ് ഇവിടെ പൂട്ടിയത്. നിലവിലുള്ള സ്കൂളുകളുടെ ദയനീയ അവസ്ഥയും സ്കൂളുകൾ പൂട്ടുന്നതിലെ പ്രതിഷേധവും ചൂണ്ടിക്കാട്ടിയാണ് എസ്എഫ്ഐ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നത്.
ഡിസംബറിൽ നടക്കാനിരിക്കുന്ന 'ചലോ ലക്നൗ' നിയമസഭാ മാർച്ചിന്റെ മുന്നോടിയായിട്ടാണ് നിലവിലെ പ്രചാരണ പരിപാടികൾ. എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി , ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡന്റ് പാർഥ് , സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവരുൾപ്പെടെ മുപ്പതോളം നേതാക്കളെയും പ്രവർത്തകരെയുമാണ് പൊലീസ് തടഞ്ഞത്.
വിദ്യാർത്ഥി അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുമ്പോൾ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് യോഗി സർക്കാർ ശ്രമിക്കുന്നതെന്ന് എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി കുറ്റപ്പെടുത്തി. സാധാരണക്കാരായ വിദ്യാർത്ഥികൾ പഠിക്കുന്ന സർക്കാർ സ്കൂളുകൾ സംരക്ഷിക്കാനായുള്ള പോരാട്ടം തുടരുമെന്നും പ്രസ്താവനയിൽ അറിയിച്ചു.










0 comments