ഉത്തരാഖണ്ഡിൽ പതിനാലുകാരി പ്രസവിച്ചു; നവജാത ശിശുവിന്റെ പിതാവിനെതിരെ കേസ്

പ്രതീകാത്മകചിത്രം
ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ പിത്തോറഗഢിൽ 14കാരി പ്രസവിച്ചു. നവജാതശിശുവിന്റെ പിതാവിനെതിരെ കേസെടുത്തതായി അധികൃതർ അറിയിച്ചു. പിത്തോറഗഢിലെ ജില്ലാ ആശുപത്രിയിൽ ചൊവ്വാഴ്ചയാണ് പതിനാലുകാരി ആൺകുഞ്ഞിനെ പ്രസവിച്ചത്.
പെൺകുട്ടിക്ക് കഠിനമായ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നുവെന്ന് പിത്തോറഗഡ് ജില്ലയിലെ ദരിദ്രരായ കുട്ടികളുടെ സംരക്ഷണത്തിന് ചുമതലയുള്ള സംസ്ഥാന സർക്കാർ സ്ഥാപനമായ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ എൽ എസ് ഖാതി പറഞ്ഞു.
നവജാതശിശുവിന്റെ പിതാവിനെതിരെ ബിഎൻഎസ് സെക്ഷൻ 64(1), 87, 5/6 എന്നിവ പ്രകാരവും പോക്സോ ആക്ട് പ്രകാരവും മുൻസ്യാരി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഖാതി അറിയിച്ചു. പുണെയിൽ ജോലി ചെയ്യുന്ന യുവാവാണ് കുഞ്ഞിന്റെ പിതാവ്.
താൻ വളരെ ചെറുപ്പമായിരുന്നപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞതായി പെൺകുട്ടി കമ്മിറ്റിയെ അറിയിച്ചു. കഴിഞ്ഞ വർഷം യുവാവുമായി പ്രണയത്തിലായ പെൺകുട്ടി പുണെയിലേക്ക് താമസം മാറി. ഇവിടെ വച്ചാണ് ഗർഭിണിയായത്.
ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം, പെൺകുട്ടിയെയും നവജാത ശിശുവിനെയും പ്രത്യേക ദത്തെടുക്കൽ ഏജൻസിയിൽ പാർപ്പിക്കുമെന്നും പെൺകുട്ടിക്ക് 18 വയസ്സ് തികയുന്നതുവരെ അവർക്ക് പരിചരണം ലഭിക്കുമെന്നും അധികൃതർ പറഞ്ഞു.










0 comments