യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിൽ

കൊൽക്കത്ത: യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര സന്ദർശനത്തിനായി ശനിയാഴ്ച ഇന്ത്യയിലെത്തി. കൊൽക്കത്ത നഗരത്തിലാണ് അദ്ദേഹം ആദ്യം ഇറങ്ങിയത്. 14 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കൊൽക്കത്ത സന്ദർശിക്കുന്നത്.
ഇന്ന് വൈകിട്ട് ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. വ്യാപാരം, സാങ്കേതികവിദ്യ, പ്രതിരോധം, ക്വാഡ് കൂട്ടായ്മ എന്നിവയുൾപ്പെടെ വിഷയങ്ങൾ വരും ദിവസങ്ങളിൽ ചർച്ച ചെയ്യും.ഇന്ത്യയ്ക്ക് ആവശ്യമായത്ര ഊർജ്ജം വിൽക്കാൻ അമേരിക്ക തയ്യാറാണെന്നും നിലവിൽ യു.എസ്. റെക്കോർഡ് തോതിൽ ഉൽപ്പാദനവും കയറ്റുമതിയും നടത്തുന്നുണ്ടെന്നും യാത്ര തിരിക്കുന്നതിന് മുൻപ് റൂബിയോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സെൻട്രൽ കൊൽക്കത്തയിലുള്ള മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദർ ഹൗസും അവിടുത്തെ ചിൽഡ്രൻസ് ഹോമും മാർക്കോ റൂബിയോ സന്ദർശിച്ചു. മദർ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമാണ് മദർ ഹൗസ്. മെയ് 23 മുതൽ 26 വരെയാണ് റൂബിയോയുടെ ഇന്ത്യ സന്ദർശനം. കൊൽക്കത്തയ്ക്ക് പുറമെ ആഗ്ര, ജയ്പൂർ, ന്യൂഡൽഹി എന്നിവയും അദ്ദേഹം സന്ദർശിക്കും. നേരത്തെ, 2012 മെയ് മാസത്തിൽ ഹിലരി ക്ലിന്റൺ ആണ് അവസാനമായി കൊൽക്കത്ത സന്ദർശിച്ച യു എസ് സ്റ്റേറ്റ് സെക്രട്ടറി.
26-ന് ക്വാഡ് യോഗം
സന്ദർശനത്തിന്റെ അവസാന ദിവസമായ മെയ് 26-നാണ് ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗം നടക്കുക. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അധ്യക്ഷത വഹിക്കും. യോഗത്തിൽ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് പുറമെ ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ്, ജപ്പാൻ വിദേശകാര്യ മന്ത്രി മൊട്ടേഗി തോഷിമിത്സു എന്നിവരും പങ്കെടുക്കും.










0 comments