യുപിഎസ്‌സി പരീക്ഷാ ഫലത്തിൽ ആശയക്കുഴപ്പം; ഒരേ റാങ്കിൽ രണ്ടുപേർ; വിശദീകരണവുമായി കമ്മീഷൻ

ന്യൂഡൽഹി: സിവിൽ സർവീസസ് പരീക്ഷാ ഫലത്തിൽ 301-ാം റാങ്കിനെച്ചൊല്ലി ഉടലെടുത്ത അസാധാരണമായ ആശയക്കുഴപ്പത്തിന് അന്ത്യം കുറിച്ച് യുപിഎസ്‌സി. ഒരേ പേരും ഒരേ റാങ്കും അവകാശപ്പെട്ട് രണ്ട് ഉദ്യോഗാർത്ഥികൾ രംഗത്തെത്തിയതോടെയാണ് വിവാദമുണ്ടായത്.
ആകാംക്ഷ സിംഗ് എന്ന പേരുള്ള രണ്ട് പേരാണ് 301-ാം റാങ്ക് തങ്ങൾക്കാണെന്ന് അവകാശപ്പെട്ടത്. സോഷ്യൽ മീഡിയയിലും വാർത്താ മാധ്യമങ്ങളിലും ഇത് വലിയ ചർച്ചയായതോടെയാണ് കമ്മീഷൻ ഔദ്യോഗിക വിശദീകരണം നൽകിയത്.
ഉദ്യോഗാർത്ഥികളുടെ റോൾ നമ്പർ പരിശോധിച്ചതിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുള്ള ആകാംക്ഷ സിംഗാണ് യഥാർത്ഥത്തിൽ റാങ്ക് നേടിയതെന്ന് യുപിഎസ്‌സി വ്യക്തമാക്കി. റാങ്ക് ലഭിച്ചുവെന്ന് തെറ്റായി അവകാശപ്പെട്ട രണ്ടാമത്തെ ആകാംക്ഷ സിംഗിന് പരീക്ഷയുടെ ഒരു ഘട്ടത്തിലും യോഗ്യത നേടാനായിട്ടില്ലെന്നും കമ്മീഷൻ അറിയിച്ചു.
ഫലപ്രഖ്യാപനത്തിൽ പിഴവുകൾ സംഭവിച്ചിട്ടില്ലെന്നും സിസ്റ്റം സുതാര്യമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. സമാനമായ പേരുകൾ വരുമ്പോൾ ഉദ്യോഗാർത്ഥികൾക്ക് തെറ്റിദ്ധാരണയുണ്ടാകാതിരിക്കാൻ റോൾ നമ്പർ കൃത്യമായി പരിശോധിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു.
വ്യാജ അവകാശവാദങ്ങൾ ഉന്നയിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നത് ആലോചിക്കുമെന്നും യുപിഎസ്‌സി വൃത്തങ്ങൾ സൂചിപ്പിച്ചു. പരീക്ഷാ ഫലത്തെക്കുറിച്ച് ഉയർന്ന അനാവശ്യ വിവാദങ്ങൾക്ക് ഇതോടെ വിരാമമായി.










0 comments