print edition യുപിഐ ഇടപാടുകൾക്ക് ഫീസ്; ബിൽ ലോക്സഭ കടത്തി

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: യുപിഐ മുഖേനയുള്ള ഇടപാടുകൾക്ക് ഫീസ് ചുമത്താൻ വഴിയൊരുക്കുന്ന നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്‌സഭ കടത്തി. പ്രതിപക്ഷ പ്രതിഷേധത്തിനിടെ ചർച്ച കൂടാതെയാണ് ബിൽ പാസാക്കിയത്. കേന്ദ്രം അനുമതിനൽകിയാൽ ബാങ്കുകൾക്കും മറ്റ് സേവനദാതാക്കൾക്കും യുപിഐ ഇടപാടുകൾക്ക് ഫീസ് ചുമത്താൻ അധികാരം നൽകുന്ന ഭേദഗതിയാണ് പാസാക്കിയത്.
ന്യൂനപക്ഷങ്ങളെ ഉന്നമിട്ടുള്ള എഫ്‌സിആർഎ ഭേദഗതി ബിൽ ഇൗ മാസം 12ന് പാർലമെന്റ് ചർച്ചയ്‌ക്കായി പരിഗണിച്ചേക്കും. ബജറ്റ് സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് മാറ്റിവച്ചിരുന്നു. വ്യാഴാഴ്‌ച കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) പ്രതിനിധിസംഘം ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ച് എഫ്‌സിആർഎ ബില്ലിലുള്ള കടുത്ത ആശങ്കകൾ അവതരിപ്പിച്ചു.
പ്രത്യേക സമ്മേളനമില്ല
മണ്ഡല പുനർനിർണയത്തിന് ശേഷം വനിതാസംവരണം നടപ്പാക്കാനുള്ള ഭരണഘടനാഭേദഗതി ബിൽ കൊണ്ടുവരാൻ പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. ഇത്തരം ഒരാലോചനയും സർക്കാരിനില്ലെന്ന് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.
ബജറ്റ് സമ്മേളനത്തിനുപിന്നാലെ വിളിച്ചുചേർത്ത പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിച്ച ബിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ലോക്‌സഭയിൽ പരാജയപ്പെട്ടിരുന്നു. ചില പ്രതിപക്ഷ പാർടികളെ പിളർത്തിയും ഡിഎംകെ ഉൾപ്പടെയുള്ള പാർടികളെ അനുനയിപ്പിച്ചും ബിൽ പാസാക്കാനുള്ള ഭൂരിപക്ഷം ഉറപ്പിക്കാൻ കേന്ദ്രസർക്കാർ നീക്കം നടത്തിയിരുന്നു.









0 comments