യുപിയിൽ കള്ളനോട്ട് വ്യാപകം; യോഗി സർക്കാരിനെതിരെ അഖിലേഷ് യാദവ്

ലഖ്‌നൗ: യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ഉത്തർപ്രദേശിൽ വ്യാജ കറൻസി വ്യാപകമാണെന്ന് സമാജ്‌വാദി പാർടി മേധാവി അഖിലേഷ് യാദവ്. ഇതിൽ ഒരു ബിജെപി എംഎൽഎയ്ക്ക് വ്യക്തമായ പങ്കുള്ളതായും അദ്ദേഹം പറഞ്ഞു. ദിയോറിയയിൽ കള്ളനോട്ട് പിടികൂടിയതിന് പിന്നാലെയാണ് അഖിലേഷിന്റെ പ്രതികരണം.
ദിയോറിയയിലെ വ്യാജ കറൻസി റാക്കറ്റുമായി ബന്ധമുള്ളവർക്കൊപ്പം ബിജെപി എംഎൽഎ ശലഭ് മണി ത്രിപാഠി നിൽക്കുന്ന ചിത്രങ്ങൾ സമാജ്‌വാദി പാർടി പുറത്തുവിട്ടു. "ഫോട്ടോകൾ തെളിവായി കണക്കാക്കുകയാണെങ്കിൽ, ഇപ്പോൾ ആരുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്? ഉത്തർപ്രദേശിൽ എവിടെ തെറ്റ് നടന്നാലും ബിജെപിക്കാർ അതിൽ പങ്കാളികളാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ ശലഭ് മണി ത്രിപാഠി ആരോപണങ്ങൾ നിഷേധിച്ചു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ പലരെയും കാണാറുണ്ടെന്നാണ് എംഎൽഎയുടെ വിശദീകരണം. യോഗി സർക്കാരിന് കീഴിൽ അന്വേഷണം കൃത്യമായി നടക്കുമെന്നും കള്ളനോട്ട് റാക്കറ്റിലെ മുഴുവൻ പ്രതികളെയും ഉടൻ പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
നേരത്തെ, പ്രയാഗ്‌രാജിൽ നിന്ന് 1.18 ലക്ഷം രൂപയുടെ കള്ളനോട്ട് പൊലീസ് പിടിച്ചെടുത്തിരുന്നു. ദിയോറിയ സ്വദേശിയായ വിവേക് യാദവ് ആണ് ഈ റാക്കറ്റിന്റെ മുഖ്യ സൂത്രധാരനെന്ന് പൊലീസ് തിരിച്ചറിഞ്ഞു. ഇയാൾ നിലവിൽ ഒളിവിലാണ്. കിഴക്കൻ ഉത്തർപ്രദേശിലും ബിഹാറിലും വ്യാപിച്ചുകിടക്കുന്ന വലിയൊരു ശൃംഖലയാണിതെന്ന് പൊലീസ് സംശയിക്കുന്നു.










0 comments