അഞ്ച് ദിവസങ്ങൾക്കിടെ ജന്മം നൽകിയത് നാല് കുഞ്ഞുങ്ങൾക്ക്; അപൂർവ നിമിഷം

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
ലഖ്നൗ: അഞ്ച് ദിവസങ്ങൾക്കിടെ നാല് കുഞ്ഞുങ്ങൾക്ക് സാധാരണ പ്രസവത്തിലൂടെ ജന്മം നൽകി യുവതി. സംഭൽ ജില്ലയിലെ ഓവാരി ഗ്രാമത്തിൽ താമസിക്കുന്ന ആമിന എന്ന യുവതിയാണ് രണ്ട് ആൺകുട്ടികൾക്കും രണ്ട് പെൺകുട്ടികൾക്കും ജന്മം നൽകിയത്. മെയ് ഒമ്പതാം തീയതിയാണ് ആമിന ആദ്യത്തെ കുഞ്ഞിന് ജന്മം നൽകിയത്. ശേഷം മെയ് 14 ന് മറ്റ് മൂന്ന് കുട്ടികൾക്ക് കൂടി ജന്മം നൽകുകയായിരുന്നു. സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു പ്രസവം.
ഈ ഗർഭധാരണം അതീവ അപകടസാധ്യതയുള്ളതാണെന്നും, സിസേറിയൻ കൂടാതെ സാധാരണ പ്രസവത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത് വൈദ്യശാസ്ത്രത്തിൽ അപൂർവ നിമിഷമാണെന്ന് മെഡിക്കൽ സംഘത്തിന് നേതൃത്വം നൽകിയ ഡോ. ശുഭ്ര അഗർവാൾ പറയുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ നവജാത ശിശുക്കളെ വെന്റിലേറ്റർ സഹായത്തോടെ നിരീക്ഷിക്കുകയാണെന്നും കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും, അമ്മയും ആരോഗ്യവതിയാണെന്നും ഡോക്ടർ അറിയിച്ചു.
തുടക്കത്തിൽ തന്നെ നാല് ഭ്രൂണങ്ങൾ സ്ഥിരീകരിച്ചതിനെ തുടർന്ന് ഗർഭാവസ്ഥയുടെ മൂന്നാം മാസം മുതൽ യുവതി ചികിത്സയിലായിരുന്നുവെന്നും ഡോക്‌ടർമാർ വ്യക്തമാക്കി. ആരോഗ്യനിലയിൽ ആശങ്കയുണ്ടായിരുന്നതിനാൽ അപകട സാധ്യത ഒഴിവാക്കുന്നതിനായി ഭ്രൂണങ്ങളുടെ എണ്ണം കുറയ്ക്കാൻ തുടക്കത്തിലെ നിർദേശിച്ചിരുന്നുവെങ്കിലും കുടുംബം അതിന് തയ്യാറായിരുന്നില്ല. മുൻപോട്ട് പോകുവാനായിരുന്നു തീരുമാനം. ആ തീരുമാനത്തിലാണ് ഇപ്പോൾ ആരോഗ്യമുള്ള നാല് കുഞ്ഞുങ്ങൾ പിറന്നത്. ഡോക്ടർമാർക്ക് നന്ദി പറഞ്ഞ ആമിന, താനും മക്കളും സുഖമായിരിക്കുന്നുവെന്ന് അറിയിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി മെഡിക്കൽ സംഘം അതീവ ശ്രദ്ധയോടെയാണ് ഈ കേസ് കൈകാര്യം ചെയ്തതെന്ന് ഭർത്താവ് മുഹമ്മദ് ആലിം പറഞ്ഞു.










0 comments