കുട്ടികൾക്ക് മൊബൈൽ ഫോണും ഷോർട്സും വേണ്ട; സംസ്കാരത്തിന്റെ പേരിൽ വിചിത്ര നിർദ്ദേശങ്ങളുമായി യുപിയിലെ പഞ്ചായത്തുകൾ

ലഖ്‌നൗ: കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിനും ഷോർട്‌സ് ധരിക്കുന്നതിനും വിലക്കേർപ്പെടുത്തി ഉത്തർപ്രദേശിലെ ഗ്രാമപഞ്ചായത്തുകൾ. പ്രാദേശിക സംസ്‌കാരം സംരക്ഷിക്കാനും കുട്ടികളെ വഴിതെറ്റുന്നതിൽ നിന്ന് തടയാനുമാണ് ഇത്തരമൊരു പരിഷ്കാരം എന്നാണ് പഞ്ചായത്തുകളുടെ വാദം. മുസാഫർനഗർ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലാണ് ഈ വിചിത്രമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്.
ഗ്രാമത്തിലെ മുതിർന്നവരും പഞ്ചായത്ത് പ്രതിനിധികളും ചേർന്ന് എടുത്ത തീരുമാനപ്രകാരം, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാൻ പാടില്ല. കുട്ടികൾ അശ്ലീല സൈറ്റുകളിലേക്കും സോഷ്യൽ മീഡിയയിലെ തെറ്റായ പ്രവണതകളിലേക്കും ആകർഷിക്കപ്പെടുന്നത് തടയാനാണ് ഈ നീക്കമെന്ന് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.
മൊബൈൽ ഫോണിന് പുറമെ കുട്ടികളുടെ വസ്ത്രധാരണത്തിലും പഞ്ചായത്ത് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പെൺകുട്ടികളും ആൺകുട്ടികളും പൊതുസ്ഥലങ്ങളിൽ ഷോർട്‌സ് ധരിക്കുന്നത് ഒഴിവാക്കണമെന്നാണ് നിർദ്ദേശം. ഇത് ഗ്രാമത്തിന്റെ മര്യാദയ്ക്കും സംസ്‌കാരത്തിനും നിരക്കാത്തതാണെന്ന് പഞ്ചായത്ത് അവകാശപ്പെടുന്നു.
ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന കുടുംബങ്ങൾക്ക് പിഴ ചുമത്തുന്നതിനെക്കുറിച്ചും പഞ്ചായത്ത് ആലോചിക്കുന്നുണ്ട്. എന്നാൽ, ഇത്തരം വിലക്കുകൾ വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന വിമർശനവും ഉയരുന്നുണ്ട്.
നേരത്തെയും ഉത്തർപ്രദേശിലെ വിവിധ ഖാപ്പ് പഞ്ചായത്തുകൾ സമാനമായ രീതിയിൽ പെൺകുട്ടികൾ ജീൻസ് ധരിക്കുന്നതിനും മൊബൈൽ ഉപയോഗിക്കുന്നതിനും വിലക്കേർപ്പെടുത്തിയത് വലിയ വിവാദമായിരുന്നു.










0 comments