19 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; സ്ത്രീധന കൊലപാതകമെന്ന് കുടുംബം

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം
ലഖ്നൗ: നവവധുവിനെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ അംരോഹയിൽ പുഷ്‌പേന്ദ്രി ദേവിയെന്ന പത്തൊൻപതുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പുഷ്പേന്ദ്രിയുടേത് സ്ത്രീധന കൊലപാതകമാണെന്നും 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
മരിക്കുന്നതിന് മുൻപ് പുഷ്പേന്ദ്രി തന്റെ പിതാവിനെ വിളിക്കുകയും തന്നെ കൂട്ടിക്കൊണ്ടുപോകുവാൻ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ പുഷ്‌പേന്ദ്രി തന്നെ വിളിച്ചിരുന്നെന്ന് ബൽബീർ പറഞ്ഞു. നിസഹയായി ഫോണിലൂടെ കരഞ്ഞ മകൾ, തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ യാചിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകളെ ആശ്വസിപ്പിക്കുകയും അവിടേക്ക് പോകാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ, അവിടേക്ക് എത്തുംമുന്നേ മകൾ മരിച്ചതായാണ് വിവരം ലഭിച്ചതെന്നും ബൽബീർ കൂട്ടിച്ചേർത്തു.
തന്നെ അവർ കൊല്ലുമെന്നും പുഷ്പേന്ദ്രി ഭയപ്പെട്ടിരുന്നതായും പിതാവ് ബൽബീർ സിങ് വെളിപ്പെടുത്തി. 2026 ഫെബ്രുവരി 13-ാം തീയതിയാണ് പുഷ്‌പേന്ദ്രിയും ഗജ്‌റോലയിലെ ഖുമാവാലി ഗ്രാമസ്വദേശിയും കർഷകനുമായ ഓംപാലും തമ്മിലുള്ള വിവാഹം നടന്നത്. തങ്ങളെ കൊണ്ട് കഴിയും വിധത്തിൽ സ്ത്രീധനം നൽകിയിരുന്നെന്നും എന്നാൽ ഓംപാലിന്റെ അസന്തുഷ്ടരായ മാതാപിതാക്കൾ വീണ്ടും പണം ആവശ്യപ്പെട്ട് മകളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. പുഷ്‌പേന്ദ്രിയെ ഉപദ്രവിക്കുകയും കൊലപ്പെടുത്തുകയും ആത്മഹത്യയെന്ന് തോന്നിപ്പിക്കാൻ മൃതദേഹം കെട്ടിത്തൂക്കുകയും ചെയ്തുവെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തി വരികയാണ്.










0 comments