പെട്രോൾ തീർന്ന ആംബുലൻസിന് ഇന്ധനം നൽകിയില്ല; ചികിത്സ വൈകി രോഗി മരിച്ചു

ബല്ലിയ: ഉത്തർപ്രദേശിലെ ബല്ലിയയിൽ ആംബുലൻസിന് ഇന്ധനം നൽകാൻ പെട്രോൾ പമ്പ് അധികൃതർ വിസമ്മതിച്ചതിനെത്തുടർന്ന് ചികിത്സ വൈകി രോഗി മരിച്ചു. ബൈരിയ പാണ്ഡെപൂർ സ്വദേശിയായ ഛത്തു ശർമ്മ (50) ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം.
ഗുരുതരാവസ്ഥയിലായ ഛത്തുവിനെ സ്വകാര്യ ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് വാഹനം ഇന്ധനം തീർന്ന് വഴിയിൽ നിന്നത്. തുടർന്ന് സമീപത്തെ തെൻഗ്രാഹി ഗ്രാമത്തിലെ പെട്രോൾ പമ്പിൽ സഹായം അഭ്യർഥിച്ചു. എന്നാൽ ജീവനക്കാർ ഇന്ധനം നൽകാൻ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.
ഇതോടെ ആംബുലൻസ് വഴിയിൽ കുടുങ്ങി. ഛത്തുവിനെ കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞെല്ല. ആശുപത്രിയിലേക്കുള്ള വഴിമധ്യേ അദ്ദേഹം മരിച്ചെന്നും ബന്ധുക്കൾ പറയുന്നു. സംഭവം അതീവ ഗുരുതരമാണെന്നും ആംബുലൻസുകൾക്ക് ഇന്ധനം നൽകാൻ പമ്പ് അധികൃതർ ബാധ്യസ്ഥരാണെന്നും ജില്ലാ സപ്ലൈ ഓഫീസർ (DSO) ദേവ്മണി മിശ്ര പറഞ്ഞു.
സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബൈരിയ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, ഡിഎസ്ഒ, അസിസ്റ്റന്റ് ഫുഡ് ഓഫീസർ എന്നിവരടങ്ങുന്ന സമിതിയാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു.










0 comments