ഓട്ടമേറ്റഡ് വാഹന പരിശോധന: വാഹന ഉടമകൾക്ക് ഇരട്ടിപ്രഹരം, ഫിറ്റ്‌നസ് ഫീസിന് പുറമേ 18 ശതമാനം ജിഎസ്ടിയും

തിരുവനന്തപുരം : മോട്ടോർ വാഹന പരിശോധന പൂർണ്ണമായും ഓട്ടമേറ്റഡ് സംവിധാനത്തിലേക്ക് മാറിയതോടെ വാഹന ഉടമകൾക്ക് അധിക സാമ്പത്തിക ഭാരമായി ജിഎസ്ടി. ഉദ്യോഗസ്ഥർ നേരിട്ട് പരിശോധന നടത്തിയിരുന്ന സമയത്ത് പരിശോധനാ ഫീസ് മാത്രം ഈടാക്കിയിരുന്ന സ്ഥാനത്ത്, ഓട്ടമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ നിലവിൽ വന്നതോടെ ഓരോ പരിശോധനയ്ക്കും 18 ശതമാനം ജിഎസ്ടി കൂടി നൽകേണ്ടി വരുന്നു.
അടുത്തിടെ 20 വർഷം പഴക്കമുള്ള ഒരു ഓട്ടോറിക്ഷയുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് 810 രൂപ ജിഎസ്ടി ഇനത്തിൽ മാത്രം അടയ്‌ക്കേണ്ടി വന്നു. പഴക്കം ചെന്ന വാഹനങ്ങൾക്ക് ടെസ്റ്റിങ് ഫീസ് ഉയർന്നതായതിനാൽ അതിനനുസരിച്ച് ജിഎസ്ടി തുകയും വർധിക്കും. നിലവിലെ നിരക്ക് അനുസരിച്ച് 20 വർഷം പഴക്കമുള്ള ഒരു ഓട്ടോറിക്ഷ നിരത്തിലിറക്കണമെങ്കിൽ ഫീസും നികുതിയും അടക്കം ആകെ 5,470 രൂപ ചെലവാകും. ആദ്യ പരിശോധനയിൽ പരാജയപ്പെട്ട് വീണ്ടും ടെസ്റ്റിന് ഹാജരാക്കേണ്ടി വരുന്ന ഓരോ ഘട്ടത്തിലും ജിഎസ്ടി വീണ്ടും നൽകണം.
അതേസമയം, പുതിയ സംവിധാനം വഴി കൃത്രിമത്വങ്ങൾ ഒഴിവാക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു. വാഹനം ടെസ്റ്റിങ് സെന്ററിൽ പ്രവേശിക്കുന്നത് മുതലുള്ള ദൃശ്യങ്ങൾ സെർവറിൽ റിക്കോഡ് ചെയ്യപ്പെടും. കൂടാതെ എൻജിൻ, ഷാസി നമ്പറുകളും പരിശോധനാ സമയത്തെ വാഹനത്തിന്റെ ചിത്രവും ഓരോ ഘട്ട പരിശോധനയുടെ വിശദാംശങ്ങളും അടങ്ങിയ പുതിയ മാതൃകയിലുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റാണ് നൽകുന്നത്. വാഹനം നേരിട്ട് ഹാജരാക്കാതെയുള്ള തിരിമറികൾ തടയാൻ ഇത് സഹായിക്കുമെന്നും അവകാശപ്പെടുന്നു.










0 comments