എസ്എഫ്ഐക്കെതിരായ പൊലീസ് ക്രൂരത; ശക്തമായ പ്രതിഷേധമുണ്ടാകും: എം വി ഗോവിന്ദൻ

പൊലീസിന്റെ ക്രൂരമായ ലാത്തിച്ചാർജിൽ പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദര്‍ശിക്കുന്നു
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർക്കുനേരെ പൊലീസ് നടത്തുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ സമരങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടാകുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എസ്എഫ്ഐയുടെ സംസ്ഥാന നേതൃത്വത്തെതന്നെ ലക്ഷ്യമിട്ട് ആക്രമിച്ച് ‘പകരംവീട്ടുക’ എന്ന സമീപനമാണ് യുഡിഎഫ് സർക്കാരും പൊലീസും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്‍റെ ആക്രകമണത്തില്‍ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവിനെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജനും ഒപ്പമുണ്ടായിരുന്നു.
ഇപ്പോൾ വിദ്യാർഥികളെയാണ് പൊലീസ് ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്നത്. സംസ്ഥാന നേതൃത്വത്തിനെതിരെയും ആക്രമണം അഴിച്ചുവിടുകയാണ്. ഇതിനെതിരെ ശക്തമായ പ്രചാരണവും പ്രതിഷേധവും സംസ്ഥാനത്താകെ ഉയർന്നുവരേണ്ട സാഹചര്യമാണുള്ളതെന്നും ഗോവിന്ദൻ പറഞ്ഞു.
വിദ്യാർഥികളെ മർദിക്കുന്നത് കൂടാതെ അവർക്കെതിരെ കള്ളപ്രചാരണം നടത്തുകയും ചെയ്യുകയാണ് പൊലീസ്. ആക്രമണത്തിനും മർദനത്തിനും ശേഷം വിദ്യാർഥികൾക്കെതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുകയാണ്. പ്രതിഷേധിക്കുന്നവരെ അടിച്ചമർത്തുകയും വിദ്യാർഥി പ്രസ്ഥാനത്തെ വേട്ടയാടുകയും ചെയ്യുന്ന രീതിയിലേക്കാണ് സംസ്ഥാന സർക്കാർ നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളം സർവകലാശാലയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിനുനേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ആര്യ പ്രസാദിന് തലക്ക് പരിക്കേൽക്കുകയും സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈഷ്ണവി ഷാജിക്ക് കണ്ണിന് താഴെ ഗുരുതരമായി മുറിവേൽക്കുകയും ചെയ്തിരുന്നു.










0 comments