ഐഎഎസ് ഉദ്യോഗസ്ഥയുടെ രാജി; യുപി സര്‍ക്കാരിന്‍റെ വികസനവിരുദ്ധ, ജനദ്രോഹമുഖം പുറത്ത്

ലഖ്നൗ : ഉത്തർപ്രദേശിലെ പല ഗ്രാമങ്ങളിലും ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതെ കഴിയുന്ന ജനവിഭാഗമുണ്ട്. വികസനങ്ങളെ ഇല്ലാതാക്കുകയും ജനങ്ങൾക്ക് നേരെ മുഖം തിരിക്കുകയും ചെയ്യുന്ന യോഗി സർക്കാരിന്റെ ഭരണത്തിന് കീഴിൽ ദുരിതമനുഭവിക്കുന്നവർ നിരവധിയാണ്. തകർന്ന റോഡുകൾ മുതൽ കുടിവെള്ളമോ ശൗചാലയങ്ങളോ സ്കൂളുകളോ പോലും ഇല്ലാത്ത ഗ്രാമങ്ങൾ ഇപ്പോഴുമുണ്ട്.
ആദിത്യനാഥിന്റെ ഭരണത്തിന് കീഴിൽ ജനജീവിതം ദുരിതപൂർണമാണെന്ന് തെളിയിക്കുന്ന നിരവധി റിപ്പോർട്ടുകളാണ് ദിവസവും പുറത്തുവരുന്നത്. അതിനുദാഹരണമായി ഏറ്റവും ഒടുവിലായെത്തിയത് ദിവ്യ മിത്തലെന്ന ഐഎഎസ് ഉദ്യോഗസ്ഥയുടെ രാജിയാണ്. ഉദ്യോഗസ്ഥയെ രാജിവെക്കുന്ന അവസ്ഥയിലേക്ക് തള്ളിവിട്ടതിന് പുറമെ അവരിലൂടെ ഒരു ഗ്രാമത്തിന് ലഭിച്ച കിടിവെള്ളമെന്ന സ്വപ്നവുമാണ് യുപി സർക്കാർ ഇല്ലാതാക്കിയത്. യുപിയിലെ മണ്ഡലങ്ങള്‍ കയ്യടക്കി വെച്ചിരിക്കുന്ന എന്‍ഡിഎ സഖ്യത്തിന്‍റെ തനിനിറവും ഇതിലൂടെ പുറത്തുവന്നു.
2023 ൽ മിർസാപൂർ ജില്ലയിൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റായിരുന്നു ദിവ്യ മിത്തൽ. മിർസാപൂർ ജില്ലയിലെ ഛാൻബെ നിയോജകമണ്ഡലത്തിലെ ഒരു ചെറിയ ഗ്രാമമാണ് ലഹൂരിയ. 2017 മുതൽ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന്‍റെ കയ്യിലാണ് ഛാൻബെ മണ്ഡലം.
2017 മുതൽ 2023 വരെ അപ്നാ ദളിന്റെ രാഹുൽ പ്രകാശ് കോളായിരുന്നു ഛാൻബെ മണ്ഡലത്തിലെ എംഎൽഎ. അതിന് ശേഷം 2023 ൽ രാഹുൽ പ്രകാശ് ഭാര്യയെ സ്ഥാനാര്‍ഥിയാക്കി. ഭാര്യ റിങ്കി കോൾ വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ഏകദേശം എട്ട് വർഷത്തോളമായി ബിജെപിയുടെ സഖ്യകക്ഷികൾ കയ്യടക്കി വെച്ചിരിക്കുന്ന മണ്ഡലത്തിലെ ഗ്രാമമാണ് 75 വർഷമായി കുടിവെള്ളമില്ലാതെ കഷ്ടപ്പെടുന്നത്.
അടിസ്ഥാന ആവശ്യങ്ങൾ പോലും ലഭ്യമാകാത്ത ഗ്രാമത്തിനായി മുന്നോട്ടുവന്നത് ദിവ്യ മിത്തലാണ്. എന്നാൽ, പൈപ്പ് ലൈൻ എത്തിച്ച് നൽകി ജനങ്ങൾക്ക് വെള്ളമെത്തിച്ചിട്ടും ജലപൂജയ്ക്ക് എംഎൽഎയായ റിങ്കി കോളിനെ ക്ഷണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. അതിന്റെ ഭാഗമായിട്ടായിരുന്നു ദിവ്യയ്ക്ക് നേരെയുള്ള പ്രതികാര നടപടി. അതുകൊണ്ടും തീരാതെ, ലഹൂരിയയിലെ ജലപൈപ്പുകൾ അപ്നാ ദൾ അണികൾ തകർക്കുകയും ചെയ്തു. ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകാത്തവർ അതിന് ശ്രമിക്കുന്നവരെയും ഇല്ലാതാക്കുന്ന അവസ്ഥയാണ് ലഹൂരിയയില്‍ കണ്ടത്. വികസനത്തിനായി മുന്നോട്ടിറങ്ങുന്ന നിരവധി ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും രാജിവെപ്പിക്കുകയും ചെയ്തു. ജനങ്ങളിലേക്ക് വികസനത്തിന്‍റെ വെളിച്ചമെത്തിക്കാതെ ഇരുട്ടില്‍ നിര്‍ത്തുന്നതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്.










0 comments