ഹരിയാനയില്‍ പ്ലസ്ടുവിന് ഒറ്റക്കുട്ടിയും ജയിക്കാത്ത 18 സ്‌കൂൾ
യുപിയിലെ സര്‍ക്കാര്‍ സ്കൂളുകളിൽ 21.83 ലക്ഷം കുട്ടികള്‍ കുറഞ്ഞു

ന്യൂഡൽഹി
കേരളത്തിൽ സർക്കാർ സ്‌കൂളികളിലേക്ക് കുട്ടികൾ ഒഴുകിയെത്തുമ്പോൾ രാജ്യത്തെ 23 സംസ്ഥാനങ്ങളിലെ സർക്കാർ സ്‌കൂളികളിൽ 2023–24 വർഷത്തിൽ കുട്ടികളുടെ എണ്ണം വൻതോതിൽ ഇടിഞ്ഞു. പ്രൈമറി, അപ്പർ- പ്രൈമറി വിഭാഗത്തിലാണ് വൻ പ്രതിസന്ധി. ഏപ്രിലിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം നടത്തിയ പിഎം പോഷൺ പദ്ധതിയുടെ അവലോകനയോഗത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം നിർദേശം നൽകി.
പട്ടികയിൽ ഒന്നാമതുള്ള ഉത്തർപ്രദേശിൽ 21.83 ലക്ഷം വിദ്യാർഥികളാണ് കുറഞ്ഞത്. ബിഹാർ (6.14 ലക്ഷം), രാജസ്ഥാൻ (5.63 ലക്ഷം), പശ്ചിമ ബംഗാൾ (4.01 ലക്ഷം) എന്നിവിടങ്ങളിലും പ്രതിസന്ധി രൂക്ഷം. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് പോഷകാഹാരം ഉറപ്പാക്കുന്ന പിഎം പോഷൺ പദ്ധതിയുടെ ഫലപ്രാപ്‌തിയും ഇതോടെ ചോദ്യചിഹ്നമായി.
യുപിയിൽ സ്കൂളിലെത്തുന്ന കുട്ടികളുടെ എണ്ണം മുൻ അധ്യയന വർഷത്തെ 1.74 കോടിയിൽനിന്ന് 1.52 കോടിയായി കുറഞ്ഞു. ബിഹാറിൽ 1.79 കോടിയിൽനിന്ന് 1.73 കോടിയായി.
കർണാടകത്തിലും വിദ്യാർഥികളുടെ എണ്ണം കുറഞ്ഞു. മുൻവർഷം 43.49 ലക്ഷം കുട്ടികൾ എത്തിയെങ്കിൽ ഇപ്പോൾ 41.33 ലക്ഷമായി. 2.15 ലക്ഷം വിദ്യാർഥികളുടെ കുറവ്. 2018–-19 മുതൽ 2021-–-22 വരെയുള്ള വർഷങ്ങളിലെ കണക്ക് യൂണിഫൈഡ് ഡിസ്‌ട്രിക് ഇൻഫർമേഷൻ സിസ്‌റ്റം ഫോർ എഡ്യൂക്കേഷൻ പ്സസ്(യുഡിഐഎസ്‌ഇ) പുറത്തുവിട്ടപ്പോഴാണ് സർക്കാർ സ്‌കൂളിൽ വൻതോതിൽ കുട്ടികൾ കുറയുന്നെന്ന വിവരം പുറത്തുവന്നത്. അതിന്റെ തുടർച്ചയാണ് പുതിയ കണക്കുകള്‍.
കുട്ടികളുടെ എണ്ണത്തിന് പുറമേ പിഎം പോഷൺ സൗകര്യമുള്ള സ്‌കൂളുകളുടെ എണ്ണവും കുറഞ്ഞു. പശ്ചിമ ബംഗാളാണ് ഇതിൽ മുന്നിൽ. 8.04 ലക്ഷം കുട്ടികൾക്കാണ് ഈ അധ്യയനവർഷം പോഷകാഹാരം നിഷേധിക്കപ്പെട്ടത്. യുപിയിൽ 5.41 ലക്ഷം, രാജസ്ഥാനിൽ 3.27 ലക്ഷം കുട്ടികൾക്കും പോഷകാഹാരം ലഭിച്ചില്ല.
ഹരിയാനയില്‍ പ്ലസ്ടുവിന് ഒറ്റക്കുട്ടിയും ജയിക്കാത്ത 18 സ്‌കൂൾ
ഹരിയാന പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നപ്പോൾ 18 സർക്കാർ സ്‌കൂളിലെ ഒരു വിദ്യാർഥിപോലും ജയിച്ചില്ല. 82 സർക്കാർ സ്‌കൂളുകളിൽ വിജയശതമാനം 35 ശതമാനത്തിൽ താഴെ. 13 കുട്ടികൾ പരീക്ഷയെഴുതിയ സ്‌കൂളിൽ ഒരാൾ പോലും ജയിച്ചില്ല.
സംസ്ഥാന വിജയശതമാനം 85.7 ശതമാനം ആയിരുന്നു. മോശം പ്രകടനം കാഴ്ചവച്ച 100 സ്കൂളിലെ അധ്യാപകരെ നിർബന്ധിത പരിശീലനത്തിനയക്കും. സർക്കാർ അടിസ്ഥാന സൗകര്യവികസനം പേരിനുപോലും നടത്താത്ത നൂഹ് ജില്ലയാണ് കൂട്ടത്തോൽവി. 100 മോശം സ്‌കൂളുകളിൽ 62ഉം ഇവിടെയാണ്. യമുന നഗറിലെ ഹിന്ദു ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിൽ 23 കുട്ടികൾ പരീക്ഷ എഴുതി. ആരും ജയിച്ചില്ല.










0 comments