print edition അടിച്ചമർത്തൽ തുടർന്ന് യുപി സർക്കാർ: സിഐടിയു ഓഫീസ് വിട്ടുകൊടുത്തില്ല തൊഴിലാളികൾ കസ്റ്റഡിയിൽ


സ്വന്തം ലേഖകൻ
Published on Apr 21, 2026, 12:00 AM | 1 min read
ന്യൂഡൽഹി: വേതന വർധനയടക്കം ന്യായമായ ആവശ്യങ്ങളുന്നയിച്ച് തെരുവിലിറങ്ങിയ തൊഴിലാളികൾക്കെതിരെ അടിച്ചമർത്തൽ ശ്രമങ്ങൾ തുടർന്ന് ഉത്തർപ്രദേശിലെ ബിജെപി സർക്കാർ. ഒൻപതിന് തുടങ്ങിയ സമരത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത ആയിരത്തിലധികം തൊഴിലാളികളിൽ ചിലരെ മാത്രമാണ് വിട്ടയച്ചത്. ഫോൺ ഉൾപ്പെടെ പിടിച്ചുവെച്ചിട്ടുണ്ട്. അഞ്ച് ദിവസത്തിനുശേഷം സ്റ്റേഷനിൽചെന്ന് വാങ്ങാനാണ് പൊലീസ് നിർദേശം. സമരത്തിന് നേതൃത്വം നൽകിയവർ യുപിയിൽ തുടരരുതെന്നും ഭീഷണിയുണ്ട്.
സമരത്തെ തുടർന്ന് 10ന് പൊലീസ് അടച്ചുപൂട്ടിയ നോയ്‌ഡയിലെ രണ്ട് സിഐടിയു ഓഫീസുകളിൽ ഒന്ന് ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. രൂക്ഷമായ സമരം നടന്ന ഫേസ് ടുവിലെ ഓഫീസാണ് ഇനിയും തുറക്കാത്തത്. സിഐടിയു ജില്ലാ സെക്രട്ടറി ഗംഗേശ്വർ ദത്ത് ശർമയെ വീട്ടുതടങ്കലിൽനിന്ന് മോചിപ്പിക്കാനും ആദിത്യനാഥ് സർക്കാർ തയ്യാറായിട്ടില്ല. ട്രേഡ് യൂണിയനുകളിൽ സിഐടിയുവിനെതിരെ മാത്രമാണ് സർക്കാരിന്റെയും പൊലീസിന്റെയും നടപടികൾ.
ഇതുവരെ സിഐടിയുവിന്റെ പത്തിലധികം പ്രവർത്തകരെയാണ് കരുതൽ തടങ്കലിലിട്ടത്. സിഐടിയു ഡൽഹി സംസ്ഥാന ഭാരവാഹികളായ പി വി അനിയൻ, വിരേന്ദ്ര ഗൗർ എന്നിവരെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ്‌ചെയ്‌തു. സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെ തുടർന്നാണ് ഇവരെ വിട്ടയച്ചത്. തടവിലാക്കപ്പെട്ടവരിൽ 350ലധികംപേർ കുട്ടികളാണെന്നാണ് റിപ്പോർട്ട്. 800 മുതിർന്നവരും. അതേസമയം, എത്രപേർ തടവിലുണ്ടെന്ന് ഒൗദ്യോഗികമായി യുപി സർക്കാർ പ്രതികരിച്ചിട്ടില്ല. ആദ്യഘട്ടത്തിൽ 66 പേരെ അറസ്റ്റ്‌ചെയ്‌തെന്നും അതിൽ 55 പേർ തൊഴിലാളികളല്ലെന്നും സർക്കാർ വൃത്തങ്ങൾ അവകാശപ്പെട്ടിരുന്നു. സർക്കാരിന്റെ പ്രതികരണം തൊഴിലാളി യൂണിയനുകൾ തള്ളി.











0 comments