വിദ്യാർഥിപ്രക്ഷോഭങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർത്ഥികളെ വിലക്കി സർവ്വകലാശാലകൾ

ന്യൂഡൽഹി: നീറ്റ് പരീക്ഷാക്രമക്കേടുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്യാർഥിപ്രക്ഷോഭത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് അധ്യാപകരെയും വിദ്യാർത്ഥികളെയും വിലക്കി രാജ്യത്തെ സർവ്വകലാശാലകൾ. ഉത്തരാഖണ്ഡിലെ ഐഐടി റൂർക്കി, ഡൽഹി സർവകലാശാല, ജെഎൻയു എന്നിവിടങ്ങളിലാണ് സമരത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയിട്ടുള്ളത്.
വിദ്യാർഥികളോ അധ്യാപകരോ ജന്തർ മന്ദറിൽ നടക്കുന്ന സമരത്തിൽ പങ്കെടുക്കുകയോ കാണാൻ പോകുകയോ ചെയ്യരുതെന്നാണ് നിർദേശം. സമരത്തെ സംബന്ധിച്ച് സമൂഹമാധ്യമങ്ങളിൽ നടത്തുന്ന ഇടപെടലുകളിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനെ സംബന്ധിച്ച് സർവ്വകലാശാലകൾ തന്നെ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.
അത് ലംഘിക്കുന്നവർക്കെതിരെ കർശനമായ അച്ചടക്കനടപടി സ്വീകരിക്കാനാണ് നീക്കം. ജനാധിപത്യപരമായ അവകാശങ്ങളെ ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി അഭിപ്രായസ്വാതന്ത്ര്യം ഹനിക്കുന്നതിനെതിരെ വിമർശനം ശക്തമാണ്. അതേസമയം, ഇന്ത്യയിലെ വിദ്യാർഥി പ്രക്ഷോഭങ്ങൾക്ക് ഐക്യാദാർഢ്യവുമായി യുകെയിലെ നഗരങ്ങളിൽ എസ്എഫ്ഐ-യുകെ പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചു.
നോട്ടിംഗ്ഹാമിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നൂറിലധികം വിദ്യാർഥികൾക്ക് പുറമെ വിവിധ സംഘടനകളിലെ തൊഴിലാളികളും, സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു. എസ്എഫ്ഐ യുകെ ജോയിന്റ് സെക്രട്ടറി വിശാൽ ഉഷ ഉദയകുമാർ പ്രകടനത്തെ അഭിസംബോധന ചെയ്തു.
റാഡ്ക്ലിഫിൽ ചന്ദ്രശേഖർ ആസാദിന്റെ രക്തസാക്ഷിത്വ ദിനത്തിൽ നടന്ന ഐക്യദാർഢ്യ പ്രതിഷേധത്തിൽ എസ്എഫ്ഐ യുകെ വൈസ് പ്രസിഡന്റ് അപർണ വിനോദ് സംസാരിച്ചു. കാർഡിഫിലും വെയ്ൽസിലും നടന്ന പ്രതിഷേധങ്ങളിലും നിരവധി വിദ്യാർഥികൾ പങ്കെടുത്തു.









0 comments