തമിഴ്നാടിനെ തഴഞ്ഞത് നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി ഉറപ്പിച്ചതിനാലെന്ന് സ്റ്റാലിൻ

ചെന്നൈ:അടുത്ത രണ്ട് മാസത്തിനുള്ളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്ര ബജറ്റിൽ തമിഴ്നാടിനെ തഴഞ്ഞത് ബിജെപി മുന്നണിയുടെ പരാജയം ഉറപ്പാക്കിയതിനാലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ബജറ്റിനെക്കുറിച്ചുള്ള വിലയിരുത്തലിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പ് പരിഗണിച്ച് എങ്കിലും കേന്ദ്രത്തിലെ ബിജെപി സർക്കാർ നമ്മുടെ അവകാശങ്ങളുടെ ശബ്ദം കേൾക്കും എന്ന് കരുതിയിരുന്നു. എന്നാൽ ആ പ്രതീക്ഷകൾ മുഴുവനായും തകർന്നു,”അദ്ദേഹം പറഞ്ഞു.
2026–27ബജറ്റിൽ തമിഴ്നാടിന്റെ ക്ഷേമം പൂർണമായും അവഗണിക്കപ്പെട്ടു.ദരിദ്രർക്കും സ്ത്രീകൾക്കും കർഷകർക്കും പിന്നാക്ക വിഭാഗങ്ങൾക്കും ഗുണം ചെയ്യുന്ന ഒരു പ്രധാന പദ്ധതിയും ബജറ്റിൽ ഇല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
നേരിട്ടുള്ള നികുതി വരുമാനത്തിൽ സംസ്ഥാനങ്ങളുടെ പങ്ക്41ശതമാനത്തിൽ നിന്ന്50ശതമാനമായി ഉയർത്തണമെന്ന ആവശ്യം വീണ്ടും വീണ്ടും ഉന്നയിച്ചിട്ടും ബജറ്റിൽ അതിനെക്കുറിച്ച് പരാമർശമില്ലായിരുന്നു. രാജ്യത്തിന്റെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുകയും സാമ്പത്തിക വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്യുന്ന തമിഴ്നാടിന്, 16-ാം ധനകാര്യ കമ്മീഷൻ അംഗീകരിച്ചിട്ടും മറ്റ് വികസിത സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറവ് വരുമാനവിഹിതം മാത്രമാണ് ലഭിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത അഞ്ച് വർഷത്തേക്ക് തമിഴ്നാടിന് ലഭിക്കുന്ന നികുതി വിഹിതം വെറും4.097ശതമാനമായി തുടരുമ്പോൾ ഏകദേശം5,000കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാഷ അടിച്ചേൽപ്പിക്കുന്നത് ചെറുത്തു,
വിദ്യാഭ്യാസ വിഹിതം തടഞ്ഞു
ജിഎസ്ടി പരിഷ്‌കരണത്തിൽ നികുതികളിൽ നിന്നുള്ള വിഹിതം1,200കോടി രൂപ കുറച്ചതും ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ലഭിക്കേണ്ട3,112കോടി രൂപയുടെ ഫണ്ട് അനുവദിക്കാത്തതും അപലപനീയമാണെന്ന് സ്റ്റാലിൻ പറഞ്ഞു.
ജൽ ജീവൻ മിഷൻ പദ്ധതിക്ക് കഴിഞ്ഞ വർഷം67,000കോടി രൂപ അനുവദിച്ച സ്ഥാനത്ത് ഈ വർഷം വെറും17,000കോടി രൂപ മാത്രം നീക്കിവച്ചത് പദ്ധതി ദുർബലപ്പെടുത്താനുള്ള ശ്രമമാണ്. പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതി,ഗ്രാമീണ ഭവന പദ്ധതി എന്നിവയിലേക്കുള്ള വകയിരുത്തലുകളും കുറച്ചതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ബജറ്റിൽ10,831കോടി രൂപ അനുവദിച്ച് വലിയ പ്രചാരണത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതിക്ക് ഈ വർഷം വെറും526കോടി രൂപ മാത്രമാണ് അനുവദിച്ചത്.
തമിഴ്നാടിനായി പുതിയ പദ്ധതികളൊന്നും ബജറ്റിൽ ഇല്ലെന്നും,മൂന്ന് ഭാഷാ നയം അംഗീകരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 3,548കോടി രൂപയുടെ എസ്‌എസ്‌എ ഫണ്ടും ജൽ ജീവൻ മിഷനിലെ ഫണ്ടും കേന്ദ്ര സർക്കാർ തടഞ്ഞുവെച്ചിരിക്കയാണെന്നും പറഞ്ഞു.










0 comments