ad
Deshabhimani

അവസരം മുതലാക്കാൻ എഐഎഡിഎംകെ

ഭൂരിപക്ഷം ബോധ്യപ്പെട്ടില്ലെന്ന് ഗവര്‍ണര്‍ അര്‍ലേക്കര്‍, ലോക് ഭവന് മുന്നിൽ പ്രതിഷേധത്തിന് തുടക്കമിട്ട് ടിവികെ പ്രവര്‍ത്തകര്‍

chennai
വെബ് ഡെസ്ക്

Published on May 07, 2026, 04:30 PM | 2 min read

ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈയിലെ ലോക് ഭവന് മുന്നിൽ ടിവികെ പ്രവർത്തകരുടെ പ്രതിഷേധം. വ്യാഴാഴ്ച രാവിലെ ആരംഭിച്ച പ്രതിഷേധം മണിക്കൂറുകളോളം നീണ്ടുനിന്നു.


ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മനഃപൂർവം നിയമനം വൈകിപ്പിക്കുകയാണെന്നും ബിജെപിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും പ്രതിഷേധക്കാർ ആരോപിച്ചു. തിരുപ്പൂർ ജില്ലയിൽ നിന്നുള്ള നൂറുകണക്കിന് പ്രവർത്തകരാണ് ചെന്നൈയിലെത്തി പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.


ഇതിനിടെ, ഗവർണർ രാജേന്ദ്ര ആർലേക്കറുമായി എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി കൂടിക്കാഴ്ച നടത്തുന്നതായുള്ള വാര്‍ത്തകൾ പുറത്തെത്തി. വ്യാഴാഴ്ച വൈകിട്ട് ലോക്ഭവനിലാണ് കൂടിക്കാഴ്ച. സർക്കാർ രൂപവത്കരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും വിജയ് ഗവർണറെ കണ്ടിരുന്നു. എന്നാൽ 118 പേരുടെ പിന്തുണ രേഖാമൂലം തെളിയിച്ചാൽമാത്രമേ വിജയിയെ മന്ത്രി സഭ രൂപീകരിക്കാൻ ക്ഷണിക്കൂ എന്ന മറുപടിയാണ് ലഭിച്ചത് എന്നാണ് റിപ്പോര്‍ടുകൾ.


നിയമസഭയിൽ സർക്കാർ രൂപീകരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വിജയിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഗവർണർ വ്യക്തമാക്കിയതായി രാജ്ഭവൻ പിന്നീട് ഔദ്യോഗികമായി അറിയിപ്പ് പുറത്തിറക്കുകയും ചെയ്തു.


ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല


108 എംഎൽഎമാരുള്ള ടിവികെയാണ് നിയമസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്നും, ഭരണഘടനാപരമായി വിജയിയെയാണ് ആദ്യം സർക്കാർ രൂപീകരിക്കാൻ വിളിക്കേണ്ടതെന്നും ടിവിടെ പ്രവർത്തകർ പറഞ്ഞു. ഭൂരിപക്ഷം തെളിയിക്കേണ്ടത് രാജ്ഭവനിലല്ല, മറിച്ച് നിയമസഭയിലാണെന്ന സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ ബൊമ്മൈ കേസ് വിധി ടിവികെ ചൂണ്ടികാട്ടി.


കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികളുടെ പിന്തുണയോടെ 112 എംഎൽഎമാരുടെ പട്ടിക ഗവർണർക്ക് സമർപ്പിച്ചിട്ടും നടപടി ഉണ്ടാകാത്തതിലാണ് അമർഷം. ഗവർണറുടെ ഈ നിലപാടിനെതിരേ ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.





കണക്കുകളിലെ തർക്കം


234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്. നിലവിൽ ടിവികെയ്ക്ക് (108) കോൺഗ്രസിന്റെ (5) പിന്തുണയോടെ 113 പേരുടെ പിന്തുണയാണുള്ളത്. എന്നാൽ വിജയ് രണ്ട് മണ്ഡലങ്ങളിൽ വിജയിച്ചതിനാൽ ഒരു സീറ്റ് ഒഴിയേണ്ടി വരും.


ഗവർണർക്കെതിരെ പ്ലക്കാർഡുകൾ ഏന്തിയും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ച പ്രവർത്തകരെ നിയന്ത്രിക്കാൻ പോലീസ് ഏറെ പാടുപെട്ടു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് വരെ ചെന്നൈയിൽ തന്നെ തുടരുമെന്ന ഉറച്ച നിലപാടിലാണ് ടിവികെ പ്രവർത്തകർ.


Related News

നിലവിലെ കക്ഷിനില:

  • ടി.വി.കെ: 108

  • കോൺഗ്രസ്: 5 (പിന്തുണ അറിയിച്ചു)

  • ആകെ: 113 (ഭൂരിപക്ഷത്തിന് 5 സീറ്റുകൾ കൂടി വേണം)

  • വിജയ് രണ്ട് സീറ്റിൽ മത്സരിച്ച് ജയിച്ചു, ഇതിൽ ഒന്ന് രാജിവെക്കുന്നതോടെ അതിന്റെ കുറവ് വരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home