ആകാശത്തോളം അധികാരമുണ്ടെന്ന് കരുതരുത്: സിബിഐക്കെതിരെ മദ്രാസ് ഹൈക്കോടതി

ചെന്നൈ: സിബിഐയുടെ നിലവിലെ പ്രവർത്തനത്തിൽ ആശങ്ക പ്രകടിപ്പിച്ച് മദ്രാസ് ഹൈക്കോടതി. സിബിഐയിലുള്ള പൊതുജനവിശ്വാസം നഷ്ടമായെന്നും സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നുണ്ടെന്നും മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. തിരുന്നൽവേലിയിലെ ബാങ്കിൽ ചീഫ് മാനേജരും മറ്റ് ജീവനക്കാരും ചേർന്ന് രണ്ടു കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സിബിഐയ്ക്ക് വലിയ പിഴവുകളാണ് ഉണ്ടായിരുക്കുന്നത്. പക്ഷപാതപരമായ അന്വേഷണങ്ങളുടെ പേരിൽ വ്യാപകമായ പൊതുജന വിമർശനം നേരിടുന്ന അവസ്ഥയിലേക്ക് സിബിഐ അധഃപതിച്ചു. ആകാശത്തോളം അധികാരങ്ങളുണ്ടെന്നാണ് ചില ഉദ്യോഗസ്ഥരുടെ മനോഭാവം. ആർക്കും തങ്ങളെ ചോദ്യം ചെയ്യാൻ കഴിയില്ലെന്ന് പലരും വിചാരിക്കുന്നു.
സിബിഐ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി പ്രതികളെ രക്ഷിക്കുന്നു. പല കേസിലും മുതിർന്ന ഉദ്യോഗസ്ഥർ രക്ഷപ്പെടുന്ന സാഹചര്യമുണ്ട്. ഉദ്യോഗസ്ഥർ കൈക്കൂലി ചോദിക്കുന്ന ശബ്ദ സന്ദേശം കോടതിയുടെ മുന്നിലെത്തിയിരുന്നു. ഇതു മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും സിബിഐ ഡയറക്ടർ കേസുകളിൽ കൂടുതൽ മേൽനോട്ടം വഹിക്കണമെന്നും കോടതി ശുപാർശ ചെയ്തു.










0 comments