ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: വിരമിച്ച ഉദ്യോഗസ്ഥനിൽ നിന്ന് രണ്ട് കോടി തട്ടിയ മൂന്ന് പേർ പിടിയിൽ

ന്യൂഡൽഹി: 'ഡിജിറ്റൽ അറസ്റ്റ്' തട്ടിപ്പിലൂടെ വിരമിച്ച സർക്കാർ ജീവനക്കാരനെ കബളിപ്പിച്ച് 2.07 കോടി തട്ടിയ മൂന്ന് പേർ സിബിഐ പിടിയിൽ. ജലന്ധറിലാണ് സംഭവം. ബാലസോർ സ്വദേശികളായ ബിബേകാനന്ദ ദീക്ഷിത്, ജയന്ത് കുമാർ ആചാര്യ, രാജസ്ഥാനിലെ നാഗൗറിൽ നിന്നുള്ള കനയ്യ ലാൽ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.
ജൂൺ 30 ന് ഒഡീഷ, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഏഴോളം കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ ജലന്ധർ ആസ്ഥാനമായി വിരമിച്ച ഒരു സർക്കാർ ജീവനക്കാരനാണ് തട്ടിപ്പിനിരയായത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മാർച്ച് 25നാണ് സിബിഐ ഈ കേസ് രജിസ്റ്റർ ചെയ്തത്.
ജലന്ധർ സ്വദേശിയിൽ നിന്ന് തട്ടിയെടുത്ത പണം ഒരു ട്രസ്റ്റിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പ്രതികൾ ആദ്യം മാറ്റിയത്. തുടർന്ന് അന്വേഷണം ഒഴിവാക്കാനായി ഒന്നിലധികം ബാങ്ക് അക്കൗണ്ടുകൾ വഴി ഈ പണം കൈമാറ്റം ചെയ്തു. അറസ്റ്റിലായ പ്രതികൾ ഈ കുറ്റകൃത്യങ്ങളിലെല്ലാം സജീവമായി സഹായിച്ചതായി സിബിഐ കണ്ടെത്തി.










0 comments