അജിത് പവാറിന്റെ സംസ്കാര ചടങ്ങിനിടെ വ്യാപക മോഷണം; 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ നഷ്ടമായി

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ സംസ്കാര ചടങ്ങിനിടെ വ്യാപക മോഷണം. ബാരാമതിയിൽ നടന്ന സംസ്കാരചടങ്ങിൽ ജനങ്ങൾ ഒഴുകിയെത്തിത് മോഷ്ടാക്കൾ അവസരമായി കാണുകയായിരുന്നു. 15 ഓളം സ്വർണമാലകളാണ് നഷ്ടമായത്. ഏകദേശം 30 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ മോഷണം പോയെന്നാണ് കണക്ക്. വൻ പൊലീസ് സന്നാഹത്തിനിടയിലും നടന്ന മോഷണം ബിജെപി സർക്കാരിന് നാണക്കേടായി.
സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ചില മോഷ്ടാക്കളെ നാട്ടുകാർ കൈയോടെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പരാതിക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണക്കേസിൽ പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തുവരികയാണ്.
ജനുവരി 28നുണ്ടായ വിമാനാപകടത്തിലാണ് അജിത് പവാർ മരിച്ചത്. ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി തകരുകയായിരുന്നു. അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും അപകടത്തിൽപ്പെട്ടു. മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രി പദവിയിലിരുന്ന വ്യക്തിയാണ് അജിത് പവാർ. ആറ് തവണ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അദ്ദേഹം പ്രവർത്തിച്ചു. പൃഥ്വിരാജ് ചവാൻ, ദേവേന്ദ്ര ഫഡ്‌നാവിസ്, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ എന്നിവരുടെ മന്ത്രിസഭകളിൽ അദ്ദേഹം പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1991ൽ ബാരാമതി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് പാർലമെന്റിലെത്തി. 2022 മുതൽ 2023 വരെ മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചു.










0 comments