മൂന്നു മാസത്തിനകം നിയമം നടപ്പാക്കണം
"നിങ്ങൾക്കും പേരക്കുട്ടികളില്ലേ" ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാത്തതിൽ സുപ്രീം കോടതി

ന്യൂഡൽഹി: ഭക്ഷ്യ വസ്തുക്കളുടെ പാക്കറ്റുകളിൽ ഉള്ളടക്കം സംബന്ധിച്ച മുന്നറിയിപ്പ് നൽകുന്നതിൽ നിയമം നടപ്പാക്കാതെ തുടർന്ന കേന്ദ്ര നടപടിക്കെതിരെ സുപ്രീം കോടതി. "നിങ്ങൾക്കും പേരക്കുട്ടികളില്ലേ" എന്ന ചോദ്യത്തോടെ കോടതി രൂക്ഷ വിമർശനം ഉയർത്തി.
കുര്‍കുറെയിലും മാഗ്ഗിയിലും എന്താണ് അടങ്ങിയിട്ടുള്ളതെന്നും പാക്കറ്റുകളുടെ പുറത്ത് എന്തെല്ലാം രേഖപ്പെടുത്തണമെന്നും നിങ്ങള്‍ക്ക് വ്യക്തമാകും. നിലവില്‍ ഒരു വിവരങ്ങളും ഇവയുടെ പാക്കറ്റുകളില്‍ അടയാളപ്പെടുത്താറില്ല', വാദം കേള്‍ക്കവേ ജസ്റ്റിസ് പരാഡിവാല ചൂണ്ടികാട്ടി. ഇതു സംബന്ധിച്ച പൊതു താത്പര്യ ഹർജിയിൽ വാദം കേൾക്കവെയാണ് പരാമർശം.
സംസ്കരിച്ച ഭക്ഷണങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര, ഉപ്പ്, പൂരിത കൊഴുപ്പ് എന്നിവ സൂചിപ്പിക്കുന്ന വ്യക്തമായ, ഫ്രണ്ട്-ഫേസിംഗ് ലേബലുകൾ നടപ്പിലാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടത് കോടതി ശരിവെച്ചു.
മൂന്നു മാസത്തിനകം ഇത് സംബന്ധിച്ച് തീരുമാനം നടപ്പാക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. അടയാളപ്പെടുത്തേണ്ട പോഷകാഹാരങ്ങളുടെ വിവരങ്ങള്‍ സംബന്ധിച്ച് 2024 ജൂണില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ചില നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചതായി കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ആരോഗ്യത്തിന് ദോഷകരമായ ഘടകങ്ങളുടെ (അമിതമായി കൊഴുപ്പ്, പഞ്ചസാര, ഉപ്പ്) വിവരങ്ങൾ വലിയ അക്ഷരങ്ങളില്‍ പാക്കറ്റിന്റെ പുറത്ത് രേഖപ്പെടുത്തണമെന്ന നിര്‍ദ്ദേശം ഭക്ഷ്യ സുരക്ഷ വകുപ്പ് ഉറപ്പ് വരുത്തിയിരുന്നില്ല.
ഭക്ഷ്യ ഉല്പന്നങ്ങളിൽ കൃത്യമായ ലേബലിങ് ഇല്ലാത്തത് അടുത്ത കാലത്തെ പ്രവണതയാണ്. ഇത് സംബന്ധിച്ച് കേരള ഹൈക്കോടതിയിലും ഹർജി എത്തിയിരുന്നു. വില വ്യക്തമാക്കുന്ന ഭാഗം വരെ സാധാരണക്കാർക്ക് മനസിലാക്കാവുന്ന വിധം അല്ലാതാക്കിയതായും പൊതു പരാതികൾ ഉയർന്നു. 14000 പരാതി ഇത് സംബന്ധിച്ച് ലഭിച്ചതായി കേന്ദ്രം തന്നെ സമ്മതിച്ചിരുന്നു.

ഇന്ത്യയിൽ ഇപ്പോൾ പ്രതിവർഷം ആറ് ദശലക്ഷത്തിലധികം മരണങ്ങൾക്ക് ജീവിത ശൈലീ രോഗങ്ങൾ കാരണമാകുന്നു. പ്രമേഹം മാത്രം ഒരു ദേശീയ പകർച്ചവ്യാധിയായി മാറിയിരിക്കുന്നു, ഇത് ഏകദേശം നാല് ഇന്ത്യക്കാരിൽ ഒരാളെ ബാധിക്കുന്നു. പഞ്ചസാര, സോഡിയം, അനാരോഗ്യകരമായ കൊഴുപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങളുടെ ആക്രമണാത്മക വിപണനത്തെയും എളുപ്പത്തിലുള്ള ലഭ്യതയെയും നിയന്ത്രിക്കാൻ വിമുഖ കാണിക്കുന്നതും കേന്ദ്ര സർക്കാർ മുൻപാകെയുള്ള പരാതിയിൽ ഉന്നയിക്കപ്പെട്ടു.
അലംഭാവം ചൂണ്ടികാട്ടി പൊതുജനക്ഷേമ സംഘടനകളായ ത്രീ എസ് ഉം അവർ ഹെൽത്ത് സൊസൈറ്റിയും അഭിഭാഷകനായ രാജീവ് എസ് ദ്വിവേദി വഴി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. വിവരങ്ങൾ രേഖപ്പെടുത്തിക്കൊണ്ടുള്ള ലേബലിങ് സംബന്ധിച്ച് 14,000 അഭിപ്രായങ്ങള്‍ പൊതുജനത്തില്‍ നിന്ന് ലഭിച്ചതായി കേന്ദ്രം സമ്മതിച്ചു. മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്താന്‍ മൂന്ന് മാസം കാലാവധി നല്‍കി പൊതുതാത്പര്യ ഹര്‍ജി കോടതി തീര്‍പ്പാക്കി.










0 comments