ലക്ഷദ്വീപിലേക്കുള്ള കപ്പൽ സർവീസുകളിലെ യാത്രാ നിരക്ക് വർധന പിൻവലിക്കണം: വി ശിവദാസൻ

ന്യൂഡൽഹി: ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന കപ്പലുകളിലെ യാത്രാ നിരക്ക് വർധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോ. വി ശിവദാസൻ എം പി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നിവേദനം നൽകി. ലക്ഷദ്വീപിലേക്ക് സർവീസ് നടത്തുന്ന കപ്പലുകളുടെ നിരക്കിൽ കുത്തനെ വർധന ഉണ്ടായിട്ടുണ്ട്. ലക്ഷദ്വീപിലേക്കും തിരിച്ചുമുള്ള യാത്രാ കപ്പൽ നിരക്കുകളിൽ അടുത്തിടെയുണ്ടായ കുത്തനെയുള്ള വർധന ആശങ്കയുളവാക്കുന്നതാണെന്നും നിരക്ക് കുറയ്ക്കണമെന്നും വർധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. പൊതുജനാഭിപ്രായം തേടാതെയോ മുൻകൂട്ടി അറിയിപ്പ് നൽകാതെയോ ആണ് നിരക്ക് വർധന കൊണ്ടുവന്നതെന്നും ദ്വീപ് നിവാസികൾക്ക് ഇത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചിട്ടുണ്ടെന്നും വി ശിവദാസൻ എം പി പറഞ്ഞു.
കൊച്ചി-കവരത്തി റൂട്ടിൽ ബങ്ക് ക്ലാസിന് ₹330 ൽ നിന്ന് ₹470 ആയും ഫസ്റ്റ് ക്ലാസിന് ₹3,510 ൽ നിന്ന് ₹4,920 ആയും വർധന വരുത്തിയിട്ടുണ്ട്. സാധാരണക്കാർക്ക് ഇത് താങ്ങാനാവില്ല. കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞ സമയത്താണ് ഈ നിരക്ക് വർധന വന്നതെന്ന് ഡോ. ശിവദാസൻ ചൂണ്ടിക്കാട്ടി. നിലവിൽ രണ്ട് കപ്പലുകൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ. മറ്റു പലതും പ്രവർത്തനരഹിതമായി തുടരുന്നു. ഇത് യാത്രക്കാരുടെ നീക്കത്തെ മാത്രമല്ല, ദ്വീപുകളിലേക്കുള്ള അവശ്യവസ്തുക്കളുടെ പതിവ് വിതരണത്തെയും സാരമായി ബാധിച്ചു.
ഗതാഗതത്തിലെ തടസം വിലക്കയറ്റത്തിനും ക്ഷാമത്തിനും കാരണമായിട്ടുണ്ട്. ഇത് ലക്ഷദ്വീപിലെ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ദുരിതത്തിലാക്കി. പ്രാദേശിക സമൂഹങ്ങളുമായോ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായോ കൂടിയാലോചന നടത്താതെ ഇത്തരം തീരുമാനങ്ങൾ അടിച്ചേല്പിക്കുന്ന നടപടി പ്രതിഷേധാർഹമാണ്. നിരക്ക് വർധന പുനഃപരിശോധിക്കുകയും പിൻവലിക്കുകയും വേണം. ദ്വീപുകളിലുടനീളം മതിയായ കപ്പൽ സേവനങ്ങൾ പുനഃസ്ഥാപിക്കണം. പ്രവർത്തനരഹിതമായ കപ്പലുകളുടെ അടിയന്തര അറ്റകുറ്റപ്പണികളും പുനർവിന്യാസവും നടത്തേണ്ടതുണ്ട്. ദ്വീപിൽ നിന്നുള്ള വിദ്യാർഥികൾ, രോഗികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വ്യക്തികൾ എന്നിവർക്ക് യാത്രാ ഇളവുകൾ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.









0 comments