print edition തെലങ്കാനയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ആറ് ഗ്യാരന്റികളും ഇപ്പോഴത്തെ അവസ്ഥയും

പ്രതീകാത്മക ചിത്രം

എൻ എസ് സജിത്
Published on Mar 25, 2026, 12:00 AM | 2 min read
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജാഥാസമാപന റാലിയിൽ തിരുവനന്തപുരത്ത് പ്രഖ്യാപിച്ച ഗ്യാരന്റികൾക്ക് സമാനമായ ആറ് ഗ്യാരന്റികൾ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് വാഗ്‌ദാനം ചെയ്‌തിരുന്നു. 2023 ഡിസംബറിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി. സർക്കാർ രണ്ടര വർഷത്തോടടുക്കുന്പോൾ ഗ്യാരന്റികളിൽ ബഹുഭൂരിപക്ഷവും നടപ്പാക്കിയിട്ടില്ല. നടപ്പാക്കാനുമാകില്ല. ചിലതെല്ലാം അശാസ്‌ത്രീയമായി നടപ്പാക്കിയതുമൂലം കടം ഗണ്യമായി വർധിച്ചു.
തെലങ്കാനയിൽ കോൺഗ്രസ് പ്രഖ്യാപിച്ച ആറ് ഗ്യാരന്റികളും അവയുടെ അവസ്ഥയും
മഹാലക്ഷ്‌മി പദ്ധതി
സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപയും ആർടിസി ബസുകളിൽ സൗജന്യ യാത്രയും 500 രൂപയ്‌ക്ക് ഗ്യാസ് സിലിണ്ടറും. (സ്‌ത്രീകൾക്ക് സൗജന്യ ബസ് യാത്ര 2023 ഡിസംബറിൽ ആരംഭിച്ചെങ്കിലും 1,300 കോടിയിലധികം രൂപ സബ്‌സിഡി നൽകേണ്ടിവന്നു. 42 ലക്ഷം കുടുംബങ്ങൾക്ക് 500 രൂപ നിരക്കിൽ ഗ്യാസ് സിലിണ്ടർ പദ്ധതി 2024 ഫെബ്രുവരിയിൽ തുടങ്ങിയെങ്കിലും സ്‌ത്രീകൾക്ക് പ്രതിമാസം 2,500 രൂപ നൽകുമെന്ന വാഗ്‌ദാനം കടലാസിൽ തന്നെ)
റൈതു ഭരോസ
കർഷകർക്കും കുടിയാന്മാർക്കും ഏക്കറിന് 15,000 രൂപ. കർഷകത്തൊഴിലാളികൾക്ക് 12,000 രൂപ. നെൽക്കൃഷിക്ക് 500 രൂപ ബോണസ്. (ബോണസ് ‘സൂപ്പർ ഫൈൻ' ഇനം നെല്ലിന് മാത്രമായി പരിമിതപ്പെടുത്തി. കുടിയാൻ കർഷകർക്കും കർഷകത്തൊഴിലാളികൾക്കുമുള്ള സഹായം അനിശ്ചിതത്വത്തിൽ)
ഇന്ദിരമ്മ ഇണ്ട്‌ലു
വീടില്ലാത്തവർക്ക് വീടുവയ്ക്കാൻ സ്ഥലവും അഞ്ച് ലക്ഷം രൂപയും, തെലങ്കാന പ്രക്ഷോഭകാരികൾക്ക് 250 ചതുരശ്ര അടി ഭൂമി. (ഭാഗികമായി മാത്രം നടപ്പാക്കുന്നു. പണം ലഭിച്ചത് വളരെക്കുറച്ചുപേർക്ക് മാത്രം.)
യുവ വികാസം
വിദ്യാർഥികൾക്ക് 5 ലക്ഷം രൂപയുടെ വിദ്യാ ഭരോസ കാർഡ്. ഓരോ മണ്ഡലത്തിലും തെലങ്കാന ഇന്റർനാഷണൽ സ്‌കൂൾ. (വിദ്യാ ഭരോസ കാർഡുകൾ ഇനിയും നൽകിയിട്ടില്ല. രണ്ട് ലക്ഷം ജോലികൾ വാഗ്ദാനം ചെയ്‌തതിൽ നാലിലൊന്നു പോലുമായില്ല).
കാർഷിക കടം എഴുതിത്തള്ളൽ
(രണ്ട് ലക്ഷം വരെയുള്ള കടം എഴുതിത്തള്ളാൻ 20,617 കോടി 25 ലക്ഷം കർഷകർക്കായി വിതരണം ചെയ്‌തെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും പട്ടികയിലെ പിഴവുകൾ കാരണം ഭൂരിഭാഗത്തിനും ആനുകൂല്യം നിഷേധിക്കപ്പെട്ടു) .
200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി
(ഇൗ വാഗ്‌ദാനം പാലിക്കാൻ പ്രതിവർഷം 5,000 കോടി രൂപയോളം സർക്കാർ നൽകേണ്ടി വരും) വാഗ്‌ദാനങ്ങൾ നടപ്പാക്കാൻ പ്രതിവർഷം 1.2 ലക്ഷം കോടി രൂപ അധികം ചെലവാക്കേണ്ടി വരും. ഇതിനുപുറമെ, രണ്ട് ലക്ഷം വരെയുള്ള കാർഷിക കടം എഴുതിത്തള്ളാൻ ഏകദേശം 20,000 കോടി രൂപയും. ഇത് 2022-–23ലെ സംസ്ഥാന സർക്കാരിനുണ്ടായിരുന്ന ആകെ വരുമാനമായ 1.72 ലക്ഷം കോടിക്ക് ഏതാണ്ട് തുല്യം.
സംസ്ഥാനത്തിന്റെ സ്വന്തം നികുതി വരുമാനവും കേന്ദ്ര വിഹിതവും ചേർത്താണ് ഈ തുക. തെലങ്കാനയുടെ ഏകദേശ ബജറ്റ് വകയിരുത്തൽ 1.9 ലക്ഷം കോടിയാണ്. ബജറ്റിലെ തുക ക്ഷേമപദ്ധതികൾക്കും ശമ്പളത്തിനും പെൻഷനുമായി മാറ്റിവെച്ചാൽ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ഉണ്ടാവില്ല. ടിഎസ്ആർടിസി നിലവിൽ കടബാധ്യതയിലാണ്. സ്‌ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതിനാൽ പ്രതിവർഷ ബാധ്യത 10,000 കോടി രൂപ. വാഗ്‌ദാനങ്ങൾ പാലിക്കാൻ സർക്കാർ വീണ്ടും കടമെടുക്കേണ്ടി വരും. ഇപ്പോൾ തന്നെ കടക്കെണിയിലുള്ള സംസ്ഥാനത്തിന്റെ വായ്‌പാപരിധി കഴിഞ്ഞതിനാൽ പുതിയ കടമെടുപ്പ് പ്രയാസകരമാകും.










0 comments