print edition തമിഴ്‌നാട്ടിൽ ആദ്യമായി കൂട്ടുകക്ഷി മന്ത്രിസഭ

ചെന്നൈ: വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാരിന്റെ വിപുലീകരണത്തോടെ തമിഴ്‌നാട്ടിലെ ആദ്യ കൂട്ടുകക്ഷി മന്ത്രിസഭ യാഥാർഥ്യമായി. രണ്ട്കോൺഗ്രസ് അംഗങ്ങളും 21 ടിവികെ അംഗങ്ങളും വ്യഴാഴ്‌ച മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്‌തു.
ഏകകക്ഷി സർക്കാർ എന്ന പതിറ്റാണ്ടുകളായുള്ള തമിഴ്‌നാട്ടിലെ കീഴ്‌വഴക്കമാണ് മാറിമറിയുന്നത്. അധികാരമോഹം മൂത്ത് ഡിഎംകെ നേതൃത്വത്തിലുള്ള മതനിരപേഷ പുരോഗമനസഖ്യത്തെ വഞ്ചിച്ച് ടിവികെയെ പിന്തുണച്ചതിലൂടെ കോൺഗ്രസിന് രണ്ട് മന്ത്രിമാരെ ലഭിച്ചു.
കിള്ളിയൂർ എംഎൽഎ പി വിശ്വനാഥനും മേലൂർ എംഎൽഎ എസ് രാജേഷ്‌കുമാറും മന്ത്രിമാരായി. 1967ൽ അധികാരത്തിൽ നിന്ന് പുറത്തായതിൽപിന്നെ 59 വർഷങ്ങൾക്കുശേഷമാണ് കോൺഗ്രസിന് മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടായത്.
പതിറ്റാണ്ടുകളായുള്ള ഡിഎംകെ ബന്ധം ഉപേക്ഷിച്ച് മുസ്‌ലിംലീഗും സർക്കാരിന്റെ ഭാഗമാകാൻ തീരുമാനിച്ചു. ആദ്യം പുറത്തുനിന്ന് പിന്തുണയ്‌ക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും വ്യാഴാഴ്‌ച മന്ത്രിസഭയുടെ ഭാഗമാകാൻ ലീഗ് തീരുമാനമെടുത്തു.
പാപനാസം എംഎൽഎ എ എം ഷാജഹാൻ മന്ത്രിസഭയിൽ ചേരും. വിസികെയും മന്ത്രിസഭയുടെ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. സർക്കാരിന്റെ ഭാഗമാകാനുള്ള ക്ഷണത്തെ വീണ്ടും നിരസിച്ച് ഇടതുപക്ഷ പാർടികൾ രാഷ്‌ട്രീയ നിലപാട് ഉയർത്തിപ്പിടിച്ചു.











0 comments