തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട് കോൺഗ്രസിൽ പൊട്ടിത്തെറി; സഖ്യനീക്കങ്ങളിൽ കടുത്ത അതൃപ്തി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയിൽ (ടിഎൻസിസി) ആഭ്യന്തര കലഹം രൂക്ഷമാകുന്നു. ഡിഎംകെയുമായുള്ള സീറ്റ് വിഭജനത്തെക്കുറിച്ചും പുതിയ സഖ്യസാധ്യതകളെക്കുറിച്ചും പാർട്ടി നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമായതാണ് പ്രതിസന്ധിക്ക് കാരണം.
ഡിഎംകെ സഖ്യത്തിൽ തുടരണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെടുമ്പോൾ, തമിഴ് നടൻ വിജയിയുടെ പുതിയ പാർട്ടിയായ ടിവികെയുമായി സഹകരിക്കണമെന്ന താൽപ്പര്യമാണ് സംസ്ഥാന ഘടകത്തിലെ ഒരു വിഭാഗം ഉയർത്തുന്നത്.
ഡിഎംകെ സഖ്യത്തിൽ പാർട്ടിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ഒരു വിഭാഗം നേതാക്കളുടെ പരാതി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കുറഞ്ഞത് 45 സീറ്റുകളിലെങ്കിലും മത്സരിക്കണമെന്നും ഭരണത്തിൽ പങ്കാളിത്തം വേണമെന്നുമാണ് തമിഴ്‌നാട് കോൺഗ്രസ് ഉന്നയിക്കുന്ന പ്രധാന ആവശ്യം.
എന്നാൽ ഡിഎംകെ ഇതിനോട് അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇതേച്ചൊല്ലിയുള്ള തർക്കം മുതിർന്ന നേതാക്കൾ തമ്മിലുള്ള പരസ്യമായ പോരിലേക്ക് നീങ്ങിയിരിക്കുകയാണ്. അതിനിടെ, കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി തമിഴ്‌നാടിന്റെ കടബാധ്യതയെക്കുറിച്ച് നടത്തിയ പരാമർശം ഡിഎംകെ–കോൺഗ്രസ് സഖ്യത്തിൽ വലിയ വിള്ളലുണ്ടാക്കി.
ഡിഎംകെ നേതാവ് കനിമൊഴിയുടെ പ്രസ്താവനയ്ക്കെതിരെയായിരുന്നു പ്രവീണിന്റെ പ്രതികരണം. സഖ്യകക്ഷിയായ ഡിഎംകെയെ പ്രതിരോധത്തിലാക്കുന്ന നീക്കങ്ങൾക്കെതിരെ ഹൈക്കമാൻഡ് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പാർട്ടിയിലുണ്ടായ ഈ പൊട്ടിത്തെറി കോൺഗ്രസിന് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.










0 comments