നീറ്റ് പരീക്ഷ: ജനങ്ങളുടെയും വിദ്യാർഥികളുടേയും വികാരങ്ങളെ കേന്ദ്ര സർക്കാർ മാനിക്കണം: വിജയ്

ചെന്നൈ: രാജ്യത്തെ ജനങ്ങളുടെയും വിദ്യാർഥികളുടേയും വികാരങ്ങളെ കേന്ദ്ര സർക്കാർ മാനിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിദ്യാഭ്യാസ മേഖലയിലെ തകർച്ചയിലും നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകളിലെ ക്രമക്കേടിലും പ്രതിഷേധിച്ച് ഡൽഹിയിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെയും രാഷ്ട്രീയ നേതാക്കൾക്കെതിരെയും പൊലീസ് അതിക്രമം അഴിച്ചുവിട്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാർ നീറ്റ് പരീക്ഷ പൂർണമായും ഒഴിവാക്കണമെന്നും വിജയ് ആവശ്യപ്പെട്ടു.
ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർടികൾ പാർലമെന്റിനുള്ളിൽ നടത്തുന്ന പ്രതിഷേധത്തിന് ടിവികെ പൂർണ പിന്തുണ പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ പ്രതിഷേധിക്കുന്ന യുവാക്കളെ പിന്തുണച്ച ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തത് ജനാധിപത്യവിരുദ്ധമാണെന്നും വിജയ് കുറിച്ചു.
വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി വിദ്യാർഥികളുടെ ജീവിതം വെച്ച് കളിക്കില്ല. നീറ്റ് പരീക്ഷാ സമ്പ്രദായം പൂർണ്ണമായും നിർത്തലാക്കണമെന്നത് ടിവികെയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും വ്യക്തമാക്കി. നീറ്റ് പോലുള്ള പരീക്ഷകൾക്ക് അന്ത്യം കുറിക്കാൻ വിദ്യാഭ്യാസം ഉടൻ തന്നെ സംസ്ഥാന ലിസ്റ്റിലേക്ക് മാറ്റുകയെന്നതാണ് ശാശ്വത പരിഹാരം. നിയമപരമായ തടസ്സങ്ങൾ ഉണ്ടെങ്കിൽ, സംസ്ഥാന സർക്കാരുകൾക്ക് പൂർണ അധികാരം നൽകുന്നതിനായി 'സ്പെഷ്യൽ കൺകറന്റ് ലിസ്റ്റ്' രൂപീകരിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടു.










0 comments