തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: വ്യാജരേഖ ചമച്ച് വോട്ട് ചെയ്ത 25 വിദേശ പൗരന്മാർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി വോട്ട് ചെയ്ത 25 തമിഴ് വംശജരായ വിദേശ പൗരന്മാരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായതിന് പിന്നാലെ രാജ്യം വിടാൻ ശ്രമിക്കവെ ചെന്നൈ, മധുര വിമാനത്താവളങ്ങളിൽ വെച്ചാണ് ഇവർ പിടിയിലായത്. ഇമിഗ്രേഷൻ അധികൃതരും ലോക്കൽ പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികൾ വലയിലായത്.
ശ്രീലങ്ക, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പാസ്പോർട്ട് കൈവശം വെച്ചവരാണ് പിടിയിലായവരെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതികളെ കൂടുതൽ നിയമനടപടികൾക്കായി കോടതിയിൽ ഹാജരാക്കിയതായി പൊലീസ് വകുപ്പ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അറസ്റ്റിലായ പ്രതികളിൽ ഭൂരിഭാഗവും ഇന്ത്യൻ വംശജരാണെങ്കിലും വർഷങ്ങളായി വിദേശ പൗരത്വം നേടി അവിടെ സ്ഥിരതാമസമാക്കിയവരാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിദേശ പൗരത്വം സ്വീകരിച്ചതോടെ ഇന്ത്യൻ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യേണ്ടതായിരുന്നു.
എന്നാൽ, പൗരത്വം മാറിയിട്ടും ഇവർ അനധികൃതമായി സൂക്ഷിച്ചുവെച്ചിരുന്ന പഴയ ഇന്ത്യൻ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുകയായിരുന്നുവെന്നാണ് ഉയർന്നുവന്നിട്ടുള്ള പ്രധാന ആരോപണം.
ചെന്നൈയിലെ പട്ടുകോട്ടൈ, പെരമ്പൂർ, കെ കെ നഗർ ഉൾപ്പെടെയുള്ള ഒന്നിലധികം നിയമസഭാ മണ്ഡലങ്ങളിൽ ഈ വിദേശ പൗരന്മാർ വോട്ട് ചെയ്തിട്ടുണ്ടാകാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് അധികൃതരും വ്യക്തമാക്കുന്നത്.
ബ്രിട്ടീഷ് പാസ്പോർട്ട് കൈവശമുള്ള ഇന്ത്യൻ വംശജനായ ഒരാൾ പട്ടുകോട്ടൈ മണ്ഡലത്തിൽ വോട്ട് ചെയ്തതായും ആരോപണമുയർന്നിട്ടുണ്ട്. തമിഴ്‌നാടിന് പുറമെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും സമാനമായ രീതിയിൽ വിദേശ പൗരന്മാർ വോട്ട് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
സംഭവത്തിന് പിന്നിൽ വലിയ രീതിയിലുള്ള വ്യാജരേഖാ നിർമ്മാണ മാഫിയ പ്രവർത്തിച്ചിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരികയാണ്.











0 comments