വീട്ടിൽ പണക്കൂമ്പാരം; ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : വസതിയിൽ നിന്ന് കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്ന് കുരുക്കിലകപ്പെട്ട ഡൽഹി ഹൈക്കോടതി ജഡ്ജായിരുന്ന ജസ്റ്റിസ് യശ്വന്ത് വർമയുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആഭ്യന്തര അന്വേഷണ സമിതി റിപ്പോർട്ട് ചോദ്യം ചെയ്ത് നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയെ ബെഞ്ച് പരിഗണിക്കുന്നത്. നിലവിൽ അലഹബാദ് ഹൈക്കോടതി ജഡ്ജാണ് യശ്വന്ത് വർമ.
ജൂലൈ 18 നാണ് വർമ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. വീട്ടിൽനിന്നും കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയതിനെത്തുടർന്ന് അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിടുകയും വർമയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു. ഇതിനെതിരെയാണ് ഹർജി.
മാർച്ച് 14നാണ് ജസ്റ്റിസ് യശ്വന്ത് വർമയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽ തീപിടിത്തം ഉണ്ടായത്. അഗ്നിരക്ഷാ സേനയാണ് രക്ഷാ പ്രവർത്തനത്തിനിടെ കോടിക്കണക്കിന് രൂപയുടെ കെട്ടുകൾ വീട്ടിൽ അടുക്കിവെച്ചതായി കണ്ടെത്തിയത്. യശ്വന്ത് വർമ്മ ആ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നില്ല എന്നാണ് വാദം.
പണം കണ്ടെത്തിയ വിവരം പുറത്തായെങ്കിലും ഡൽഹി ഫയർ സർവീസ് മേധാവി അതുൽ ഗാർഗ് പിന്നീട് തിടുക്കപ്പെട്ട് ഈ വിവരം നിഷേധിക്കയാണുണ്ടായത്. രാത്രി 11.30 ഓടെയാണ് തീപിടിത്തം ഉണ്ടാവുന്നത്. ആദ്യം എത്തുന്നത് പൊലീസ് സംഘമാണ്. അവരും നോട്ടുകെട്ടുകൾ നിറച്ചു വെച്ചതിന് സാക്ഷികളായി. അഗ്നിരക്ഷാ സേന എടുത്ത വീഡിയോയും ചിത്രങ്ങളും ചീഫ് ജസ്റ്റിസിന് കൈമാറുകയും ചെയ്തു. സംഭവം വിവാദമായതോടെ യശ്വന്ത് വർമയെ അലഹബാദ് ഹൈക്കോടതിയിലേയ്‌ക്ക് സ്ഥലംമാറ്റി.









0 comments