നീറ്റ് ചോദ്യപേപ്പർ ചോർച്ച; അന്വേഷണം സസൂക്ഷ്മം നിരീക്ഷിക്കാൻ സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സസൂക്ഷ്മം നിരീക്ഷിക്കുമെന്ന് സുപ്രീംകോടതി. അതേസമയം, പരീക്ഷാക്രമക്കേടുകളിൽ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന സമരത്തെ അക്രമം കൊണ്ട് നേരിടുന്ന ഡൽഹി പൊലീസിന്റെ സമീപനത്തിനെതിരെയുള്ള ഹർജികൾ കേൾക്കാൻ കോടതി വിസമ്മതിച്ചു.
നിലവിൽ ഇതുസംബന്ധിച്ച് ഹർജികളൊന്നുമില്ലെന്നും ഒരു കത്ത് മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നുമാണ് കോടതി പറഞ്ഞത്. ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രത്തോട് വിശദമായ സത്യവാങ്മൂലം നൽകാനാവശ്യപ്പെട്ട കോടതി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും പറഞ്ഞു.
വിദ്യാർത്ഥികളെ ഡൽഹി പൊലീസ് തല്ലിച്ചതയ്ക്കുന്ന വിഷയത്തിൽ അടിയന്തര വാദം കേൾക്കാനും കോടതി വിസമ്മതിച്ചു. വീഡിയോ തെളിവായി നൽകിയപ്പോൾ കോടതിയ്ക്ക് വീഡിയോ കണ്ടു കളയാൻ സമയമില്ലെന്നായിരുന്നു പറഞ്ഞത്.
അതേസമയം, നീറ്റ് പരീക്ഷാക്രമക്കേടിൽ ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി പ്രതിനിധികളും കേന്ദ്രസർക്കാരും തമ്മിലുള്ള ചർച്ച തീരുമാനമെടുക്കാതെ അവസാനിച്ചു. ധർമേന്ദ്ര പ്രധാന്റെ രാജി എന്ന ആവശ്യത്തിലുറച്ച് നിൽക്കുകയാണ് സിജെപി പ്രവർത്തകർ.
സമരാവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചെന്ന് സിജെപി നേതാക്കൾ പറഞ്ഞു. രണ്ട് ആവശ്യങ്ങളിൽ കേന്ദ്രത്തിന് അനുകൂല നിലാപാടാണെന്നും എന്നാൽ പ്രധാൻ രാജിവെയ്ക്കണമെന്ന ആവശ്യത്തിൽ തീരുമാനമായില്ലെന്നും ചർച്ചയ്ക്ക് ശേഷം പ്രതിനിധികള്‍ പറഞ്ഞു.










0 comments