മതംമാറ്റ നിരോധന നിയമങ്ങള്‍ ; സാധുത പരിശോധിക്കും , നിര്‍ണായക നീക്കവുമായി സുപ്രീംകോടതി

ന്യൂഡൽഹി
മതന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഉത്തർപ്രദേശിലടക്കം വ്യാപകമായി ദുരുപയോഗിക്കുന്ന ‘മതപരിവർത്തന നിരോധന നിയമ’ത്തിന്റെ ഭരണഘടനാസാധുത സുപ്രീംകോടതി പരിശോധിക്കും. നിയമം നിലവിലുള്ള ഒൻപത് സംസ്ഥാനങ്ങൾക്ക് കോടതി നോട്ടീസയച്ചു.
നാലാഴ്‌ചയ്‌ക്കകം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ എന്നിവർ നിർദേശിച്ചു. ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശ്, കർണാടക, സഖ്യസർക്കാരുള്ള ജാർഖണ്ഡ് സംസ്ഥാനങ്ങൾക്കാണ് നോട്ടീസ്. ഈ നിയമങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റി. നിയമം സ്റ്റേ ചെയ്യണോ എന്നതടക്കം ആറാഴ്‌ചയ്‌ക്കുശേഷം പരിശോധിക്കും.
സിറ്റിസൺസ് ഫോർ പീസ് ആൻഡ് ജസ്റ്റിസ് എന്ന സന്നദ്ധ സംഘടന യുപിയിലെ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിര്‍ണായക നീക്കം.
ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യം, മിശ്രവിവാഹം, മതപരമായ ആചാരങ്ങൾ എന്നിവ തടയാന്‍ ഈ നിയമം ദുരുപയോഗംചെയ്യുന്നുവെന്ന് മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിങ് പറഞ്ഞു. നിയമം സ്റ്റേചെയ്യണമെന്ന് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വിമണിനുവേണ്ടി ഹാജരായ വൃന്ദ ഗ്രോവറും ആവശ്യപ്പെട്ടു.










0 comments